വയനാട്: പുൽപ്പള്ളി ദേവർഗദ്ധ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടും. ഇന്നലെ വൈകിട്ട് വീണ്ടും ജനവാസ മേഖലയിൽ കടുവ എത്തിയിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് ശക്തമായ ജാഗ്രത നിർദ്ദേശമാണ് വനം വകുപ്പ് നൽകിയിരിക്കുന്നത്.
കടുവ കൂട്ടിൽ അകപ്പെട്ടില്ലെങ്കിൽ മയക്കുവെടി വെക്കാനുള്ള ടീമിനെയും സജ്ജമാക്കിയിടുണ്ട്. പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ കടുവ, കേരള വനംവകുപ്പിന്റെ ലിസ്റ്റിലുള്ള കടുവ അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കർണാടക വനത്തിൽ നിന്നും പിടികൂടിയ കടുവയാണിതെന്നും കർണാടക വനം വകുപ്പ് കേരള അതിർത്തിയിൽ കൊണ്ടിട്ടതാണെന്നും ആരോപിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു.
ദേവർഗദ്ധയിൽ ഇന്നലെ കടുവ കൊലപ്പെടുത്തിയ മാരൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് സംസ്കരിച്ചു. ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ ആറുലക്ഷം രൂപ കുടുംബത്തിന് കൈമാറി.ല്ലാ കലക്ടർ സ്ഥലത്ത് എത്താത്തതിൽ ഇന്ന് പ്രതിഷേധം ഉയർന്നിരുന്നു. ജില്ലാ പഞ്ചായത്ത് സത്യപ്രതിജ്ഞ ആയതിനാലാണ് സ്ഥലത്ത് എത്താത്തത് എന്നും, രണ്ടുദിവസത്തിനകം ഉന്നതി സന്ദർശിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.