തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനായി വീണ്ടും 'അദൃശ്യ ശക്തി'യുടെ ഇടപെടൽ. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിനെതിരായ വിജിലന്‍സ് റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ. വിചിത്രമായ മറുപടിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ രേഖയ്ക്ക് സർക്കാർ നൽകിയത്.
അജിത് കുമാറിനെതിരായ വിജിലൻസ് റിപ്പോർട്ട് സ്വകാര്യതയെ അനാവശ്യമായി ബാധിക്കും. ഉള്ളടക്കം പൊതുതാല്‍പ്പര്യമോ പൊതുപ്രവർത്തനമോ ആയി ബന്ധമില്ലാത്തതാണെന്നും ആണ് വിശദീകരണം. വിവരാകാശ രേഖയ്ക്കുള്ള മറുപടി ന്യൂസ് മലയാളത്തിന് ലഭിച്ചു. എഡിജിപി അജിത് കുമാറിനെ രക്ഷിക്കാൻ അദൃശ്യ ശക്തി ഇടപെട്ടുവെന്നായിരുന്നു വിജിലൻസ് കോടതിയുടെ നിരീക്ഷണം. അതേ ശക്തിയാണ് വിവരാവകാശ രേഖയും തടയുന്നതെന്നാണ് ആക്ഷേപം.
വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് നേരിട്ട് അന്വേഷിക്കാനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ തീരുമാനം. അന്വേഷണം ശരിയായ ദിശയിൽ അല്ല നടന്നതെന്ന നിരീക്ഷണത്തിലാണ് ഈ നടപടി. ഈ മാസം 30ന് സാക്ഷികളുടെയും വാദിയുടെയും മൊഴി കോടതി നേരിട്ട് എടുക്കും. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ കേസാണ് കോടതി നേരിട്ടന്വേഷിക്കാന്‍ തീരുമാനിച്ചത്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയില്‍ അജിത് കുമാർ ക്ലീൻ ചിറ്റ് നൽകി. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നു.