

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. നല്ല മഴ കിട്ടിയാലും, എല്ലാ ജല വൈദ്യുതി പദ്ധതി ഉപയോഗപ്പെടുത്തിയാലും സംസ്ഥാനത്തിന് ആവശ്യമായതിന്റെ 40 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 60 ശതമാനം വിവിധ കരാറിലൂടെ വാങ്ങിയാണ് നമ്മളിവിടെ സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. മഴ കുറയുകയും, വൈദ്യുതി ക്ഷാമം ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത് കണ്ടുകൊണ്ട് ഭരിക്കുന്നവര്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യണം. മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പു മന്ത്രി സണ്ണി ജോസഫിനും ദീര്‍ഘവീക്ഷണമില്ല. പറ്റുന്നില്ലെങ്കില്‍, മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയുമൊക്കെ രാജിവച്ച് മറ്റാരെയെങ്കിലും അത് ഏല്‍പ്പിക്കണമെന്നും എം.എം. മണി പറഞ്ഞു.
വൈദ്യുതിയായാലും പൊതുആരോഗ്യമായാലും ദീര്‍ഘവീക്ഷണം വേണം, അല്ലാതെ എന്റെ പോക്കറ്റില്‍ എന്ത് വരുമെന്നല്ല നോക്കേണ്ടത്. കോണ്‍ഗ്രസ് അല്ലേ... കൃത്രിമ ക്ഷാമമൊക്കെ ഉണ്ടാക്കിയിട്ട്, ഇല്ലാത്തൊരു കരാര്‍ ഉണ്ടാക്കിയിട്ട് കമ്മീഷന്‍ വാങ്ങാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് സംശയമെന്നും മണി ആരോപിച്ചു. ആര്യാടന്‍ മുഹമ്മദ് ഒപ്പുവച്ച ദീര്‍ഘകാല കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് തിരിച്ചടിയായതെന്ന മന്ത്രി സണ്ണി ജോസഫിന്റെ ആരോപണത്തിനും മണി മറുപടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാര്‍ എടുത്തകളഞ്ഞശേഷം, പത്ത് വര്‍ഷം ഇവിടെ പിണറായി സര്‍ക്കാര്‍ ഭരിച്ചില്ലേ? 2018ലെ പ്രളയത്തില്‍ ജല വൈദ്യുതി പദ്ധതികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാതായി, മഴ ഇല്ലാതിരുന്ന കാലവും ഉണ്ടായി. എന്നിട്ടും പ്രതിസന്ധി ഇല്ലാതെ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയില്ലേയെന്നും മണി ചോദിച്ചു.
വൈദ്യുതി വാങ്ങാന്‍ കിട്ടുന്നില്ലെന്ന് ചുമ്മാ പറയുന്നതാണ്. സംസ്ഥാനത്ത് ആവശ്യമായതിന്റെ 40 ശതമാനം മാത്രമാണ് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം വിവിധ കരാറുകളിലൂടെ വാങ്ങിയാണ് നമ്മുടെ ആവശ്യം നടത്തുന്നത്. അത് മുന്‍കൂട്ടി മനസിലാക്കി ചെയ്യണമെന്നു മാത്രം. വലിയ പാണ്ഡിത്യമൊന്നുമില്ല, മന്ത്രിയെന്ന നിലയില്‍ സാമാന്യബുദ്ധിയില്‍ മനസിലാക്കിയ കാര്യമാണ് ഇതൊക്കെയെന്നും മണി കൂട്ടിച്ചേര്‍ത്തു.