

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് സ്വകാര്യ ബസ് ഉടമകൾ ചൂണ്ടിക്കാട്ടി.
പാലക്കാട് ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ സമര പ്രഖ്യാപനം ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം, വിദ്യാർത്ഥികളുടെ യാത്ര നിരക്കും കൂട്ടണം എന്നൊക്കെയാണ് സ്വകാര്യ ബസ് ഉടമകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും റിപ്പോര്‍ട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.