

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന പരീക്ഷാ ക്രമക്കേടിലാണ് ആഭ്യന്തര വകുപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേശിന്റെ മേൽനോട്ടത്തിൽ, ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആസൂത്രണ ബോർഡിലെ രണ്ട് ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലെ ക്രമക്കേടുകളും, ഇതിനു പുറമെ പി.എസ്.സിക്ക് എതിരെ ഉയർന്നിട്ടുള്ള മറ്റ് ഗുരുതര ആരോപണങ്ങളും വിശദമായി അന്വേഷിക്കാനാണ് സർക്കാരിന്റെ കർശന നിർദേശം. കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് ആസ്ഥാനത്ത് നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നും സംസ്ഥാന പോലീസ് മേധാവിയും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, വിവാദ പരീക്ഷാ അട്ടിമറിയിൽ പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് പി.എസ്.സി ചെയർമാനും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറാനാണ് ആഭ്യന്തര വിജിലൻസിന്റെ തീരുമാനം.