

തിരുവനന്തപുരം: ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ തുടർ നടപടികളുമായി പിഎസ്‌സി . മൂന്ന് ചീഫ് തസ്തികകളിലേക്ക് പൊതുപരീക്ഷ എഴുതിയ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം ആരംഭിച്ചു.
9 മുതൽ 18 വരെയുള്ള ചോദ്യങ്ങളിലെ 58 മാർക്കിനുള്ള ഉത്തരങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. ഓൺ സ്ക്രീൻ മാർക്കിങ് വഴിയുള്ള മൂല്യനിർണയത്തിന് ഉപയോഗിച്ചിരുന്ന സർവർ, ക്രൈംബ്രാഞ്ചിന്റെ പരിശോധനയിലായതിനാൽ , പുതിയ സർവർ വഴിയാണ് ഉത്തരങ്ങൾ പരിശോധിക്കുന്നത്. മൂല്യനിർണയം പൂർത്തിയാകുന്നതോടെ പുതിയ റാങ്ക് ലിസ്റ്റ് വരും.
ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാനിങ് കോർഡിനേഷൻ എന്നീ തസ്തികകളിലേക്കാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടി വരിക . നേരത്തെ, പൊതുപരീക്ഷയിലെ 100 മാർക്കിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കള്‍ക്ക് PSC നിയമനം നൽകിയത് എന്ന് ആരോപണമുയര്‍ന്നിരുന്നു.