
കൊച്ചി: ഓണം ബംപറടിച്ച ഭാഗ്യവാനെ തേടി കേരളം. സമ്മാനം ലഭിച്ചയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ടിക്കറ്റ് വിറ്റ കൊച്ചി നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലെ കടയുടമ ലതീഷ് അടക്കം ഭാഗ്യവാനെ കാത്തിരിക്കുകയാണ്. ലതീഷിന്റെ കടയിൽ നിന്ന് 1200 ഓണം ബംപർ ടിക്കറ്റുകൾ ആണ് വിറ്റത്. ഇതിൽ TH 577825 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ഓഫീസിൽ നിന്ന് എടുത്ത ടിക്കറ്റ് എറണാകുളം വൈറ്റിലയിലാണ് വിറ്റത്.
സമ്മാനം ലഭിച്ച ടിക്കറ്റ് വാങ്ങിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ലതീഷിന് ഇപ്പോഴും അറിയില്ല. എന്നാൽ ടിക്കറ്റ് എടുത്തത് നെട്ടൂർ സ്വദേശി തന്നെ ആണെന്നാണ് ലതീഷ് പറയുന്നത്. ആ ഭാഗ്യവാനെ തേടിയുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ.
രണ്ടര കോടി കിട്ടിയാൽ ലതീഷിനും സ്വപ്നങ്ങൾ ഏറെയുണ്ട്. 70 ലക്ഷത്തിലേറെ കടബാധ്യതയുണ്ട്, അത് വീട്ടണം. രണ്ട് മക്കളുടെയും വിദ്യാഭ്യാസം പൂർത്തിയാക്കണം. എത്ര രൂപ ലഭിച്ചാലും ഭാഗ്യത്തട്ട് വിട്ട് എങ്ങോട്ടും പോകില്ല എന്നും ലതീഷ് ഉറപ്പിച്ചു പറയുന്നു.
തിരുവനന്തപുരത്തെ ഏജൻ്റ് പാലക്കാട് ഓഫീസിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആറ്റിങ്ങലിലെ ഭഗവതി ഏജൻസിയാണ് 25 കോടി നേടിയ ടിക്കറ്റ് വിറ്റത്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും.