തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികളിൽ അപ്രഖ്യാപിത നിയന്ത്രണം. ഡയറക്ടറേറ്റ് മുൻഗണന നിശ്ചയിച്ച് നൽകുന്ന ബില്ലുകൾ മാത്രം പാസാക്കിയാൽ മതിയെന്ന് നിർദ്ദേശം. ട്രഷറി ജീവനക്കാർക്ക് വാട്സ്ആപ്പിലൂടെയാണ് സന്ദേശം നൽകിയത്. ഹൈലി കോൺഫിഷ്യൽ എന്ന് പരാമർശിച്ചാണ് ട്രഷറി ഡയറക്ട്രേറ്റിൽ നിന്ന് സന്ദേശം എത്തിയിരിക്കുന്നത്.
ട്രഷറിയിൽ ലഭിക്കുന്ന ബില്ലുകളിൽ HR Claim ബില്ലുകൾ, ബാങ്കിഷ പോകുന്നത് ഒഴിച്ചുള്ള TC ബില്ലുകൾ എന്നിവ മാത്രമേ വരുന്ന മുറയ്ക്ക് പാസാക്കാൻ അനുവാദമുള്ളൂ. അല്ലാത്ത ബില്ലുകളെല്ലാം ക്രമത്തിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതുണ്ട്. ഇവ പരിശോധിച്ച് മുൻഗണന നിശ്ചയിച്ച് പാസാക്കാനുള്ള ബില്ലുകളുടെ ലിസ്റ്റ് ട്രഷറികൾക്ക് നൽകുന്നതാണ്.
ലിസ്റ്റ് പ്രകാരമുള്ള ബില്ലുകൾ മാത്രമേ പാസാക്കാവൂ എന്നും നിർദേശത്തിൽ പറയുന്നു. ഔദ്യോഗിക രേഖയിൽ അല്ലാതെ വാട്ട്സ് ആപ്പ് സന്ദേശമായി ഇത്തരം നിർദേശങ്ങൾ എത്തുന്നത് അപൂർവമായ കാര്യമാണ്. തെരഞ്ഞെടുപ്പ് കാലത്തെ വിവാദ സാധ്യകൾ കണക്കിലെടുത്താകും ഇത്തരമൊരു നീക്കമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകളെല്ലാം തന്നെ മുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് പാസാക്കുക. നിലവിലെ തീരുമാനം നടപ്പാക്കിയാൽ ചെറിയ ബില്ലുകളെപ്പോലും ബാധിക്കും. സാമ്പത്തിക വർഷാവസാനം കൂടി പരിഗണിക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് സർക്കാരും, എൽഡിഎഫും ആവർത്തിക്കുമ്പോൾ, അനുദിനം ഏറിവരുന്ന ട്രഷറി നിയന്ത്രണങ്ങൾ വിരൽ ചൂണ്ടുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്. ട്രഷറികളിൽ നിന്ന് ബില്ലുകൾ പാസാക്കുന്നത് വൈകുന്നതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്. പുതിയ നിർദേശങ്ങൾ കൂടിയാകുമ്പോൾ അത് കൂടുതൽ വൈകുമെന്ന സ്ഥിതിയാണ്.