

തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.
അതേസമയം, കാലവർഷം ആരംഭിച്ചതിന് പിന്നാലെ മഴക്കെടുതിയിൽ വലയുകയാണ് സംസ്ഥാനം. തൃശൂർ കൊടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് കോടികൾ മുടക്കി കോർപ്പറേഷൻ നിർമിച്ച ഫുഡ് സ്ട്രീറ്റ് വെള്ളത്തിലായതോടെ വ്യാപാരികൾ പ്രതിസന്ധിയിലാണ്. കാഞ്ഞങ്ങാട് സ്കൂളിനോട് ചേർന്നുള്ള കൂറ്റൻ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു. കുട്ടികൾ ക്ലാസുകളിൽ ആയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തിരുവനന്തപുരത്തും കോഴിക്കോടും മരം വീണ് വീടും വാഹനങ്ങളും തകർന്നു.
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ഇന്ന് (05/06/2026) മുതൽ 09/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.