മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഭരണപരമായ ചുമതലകൾ വഹിക്കുന്ന ഡോക്ടർമാരെ ഒഴിവാക്കി. ഡിഎംഇ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ തുടങ്ങിയവരെയാണ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത്. സർക്കാരിൻ്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയ്ക്കുള്ളിലെ കാര്യങ്ങൾ അറിയേണ്ടതില്ലെന്നാണ് കെജിഎംസിടിഎയുടെ തീരുമാനം.
അതേസമയം കെജിഎംസിടിഎയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ വാർത്ത സമ്മേളനം ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ വൈകാരിക സന്ദേശം. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിൻ്റെ ആരോപണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടൻ തന്നെ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഡോ. ഹാരിസിനെതിരെ ഒരു പരാമർശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.