കൊല്ലം: കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കറിന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കൊട്ടാരക്കര നഗരസഭയിലെ കണക്കുകൾ നിരത്തിയായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ വിശദീകരണം. കേരള കോൺഗ്രസ് ബി കൂടിയുണ്ടായിരുന്ന കാലത്താണ് കൊട്ടാരക്കരയിൽ യുഡിഎഫ് ജയിച്ചിരുന്നതെന്നും പാർട്ടി മുന്നണി മാറിയതോടെ, നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടായെന്നും എംപി വിശദീകരിച്ചു. കെഎസ്‌യു നേതാവിൻ്റെ പരാമർശം ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാർട്ടി പരിശോധിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച നേതാവാണ് അൻവർ സുൽഫിക്കറെന്ന ആരോപണവും കൊടിക്കുന്നിൽ സുരേഷ് ഉയത്തി. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണം. ഇത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണെന്നും എംപി പറഞ്ഞു.
മാവേലിക്കര ലോക്‌സഭയുടെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ, വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറയുന്നു. എന്നാൽ കൊട്ടാരക്കരയിൽ മാറ്റമുണ്ട്. കേരള കോൺഗ്രസ് ബി പാർട്ടി വിട്ടതോടെ, രാഷ്ട്രീയ സമവാക്യത്തിൽ മാറ്റമുണ്ടായി. വാർഡ് വിഭജനത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടായിരുന്ന നെടുവത്തൂർ, കൊട്ടാരക്കരയിലേക്ക് വന്നതോടെ, കൊട്ടാരക്കര ഇടതുപക്ഷത്തിന് കൈവശമായി. നഗരസഭയിൽ സിപിഐഎം, സിപിഐ, കോൺഗ്രസ് ബി എന്നിവയെ നേരിടുന്നതിൽ കോൺഗ്രസ് ഒറ്റയ്ക്കാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നായിരുന്നു കെഎസ്‌യു നേതാവ് അന്‍വറിന്റെ ആരോപണം. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെ പോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും കൊടിക്കുന്നിൽ സുരേഷ് ഇല്ലാതാക്കിയെന്ന് കെഎസ്‌യു നേതാവ് വിമർശിക്കുന്നു. ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ചു തോൽപ്പിക്കുകയാണ്. പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കോ ജനങ്ങൾക്കോ ആവശ്യമില്ല. ഈ ദേശീയ നേതാവിനെയും പിഎയെ യെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തെരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ എന്നും അന്‍വര്‍ സുല്‍ഫിക്കറിൻ്റെ പോസ്റ്റിൽ വിമർശനമുണ്ടായിരുന്നു.
വിമർശനത്തിന് പിന്നാലെ കെഎസ്‌യു നേതാവിന് മുന്നറിയിപ്പുമായി എംഎൽഎ പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. കൊടിക്കുന്നിലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.