കൊല്ലം: വയോജന കേന്ദ്രത്തിലെ ലൈംഗിക പീഡന പരാതിയിൽ വീണ്ടും കേസെടുത്ത് തെന്മല പൊലീസ്. 62 വയസുകാരിയായ അന്തേവാസിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. പല തവണ സ്ഥാപനത്തിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
റൂമിലേക്ക് നിർബന്ധിച്ചു കൊണ്ടുപോയി മദ്യം നൽകിയും പീഡിപ്പിക്കാൻ ശ്രമിച്ചു. അടുത്ത ദിവസങ്ങളിൽ പോലും ലൈംഗിക പീഡനം അനുഭവിച്ചൊന്നും 62 കാരി പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ മരണശേഷമാണ് പ്രതി അഞ്ചൽ സ്വദേശി ബ്രഹ്മദാസ് അന്തേവാസികളോട് ലൈംഗികാതിക്രമം തുടങ്ങിയത് എന്ന് പൊലീസ് പറഞ്ഞു.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും 62 കാരിയെ പ്രതി റൂമിലേക്ക് കൊണ്ടുപോകുന്നത് വ്യക്തമായിട്ടുണ്ട്. പ്രതി കൂടുതൽ പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം 72 കാരിയുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പലതവണ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മർദിച്ചെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വയോജന കമ്മീഷൻ സ്ഥാപനത്തിലെത്തുകയും പരാതികൾ പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.