

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ചതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിൽ അവ്യക്തതയുണ്ട്. സാധാരണ കാറിൻ്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടാവാറുള്ളത്. എങ്ങനെയാണ് കാറിൻ്റെ പിൻഭാഗത്ത് അപകടം ഉണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഗർഭിണിയായ സോന കാറിൻ്റെ പിൻഭാഗത്തെ സീറ്റിലാണ് ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ആദ്യം പൊള്ളലേറ്റത് സോനയ്ക്കാണ്. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഭർത്താവ് റിജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പൊലീസും ഫൊറൻസിക് സംഘവും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.
അതേസമയം മരിച്ച സോനയുടെ പോസ്റ്റുമോർട്ടം നടപടി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ട് കൊടുക്കും. ഇന്നലെ രാത്രി 9.15 ഓടെ ആശുപത്രിയിൽ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.
ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ വച്ചാണ് അപകടമുണ്ടായത്. പിൻ സീറ്റിൽ കിടക്കുകയായിരുന്നു സോന. പിൻ സീറ്റിൻ്റെ ഭാഗത്തുനിന്നാണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിൻ്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല.