

സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയില്ല. 25 മിനിറ്റ് വരെയാണ് വൈദ്യുതി നിയന്ത്രിക്കുന്നത്. എൽനിനോയും ചൂടും മൂലം പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 20 ശതമാനം വർധനയുണ്ടായി. 4800 മെഗാവാട്ട് ആവശ്യകത പ്രതീക്ഷിച്ച സ്ഥാനത്ത് സെപ്റ്റംബറിലെ പീക്ക് ആവശ്യകത 5400 മെഗാവാട്ട് ആയി ഉയർന്നു. എസി, ഇവി ചാർജിങ് വർധിച്ചതിനാൽ പീക്ക് സമയം പുലർച്ചെ രണ്ടു മണി വരെ നീളുന്നു. അടിയന്തര പരിഹാര നിര്‍ദേശങ്ങളും, ദീര്‍ഘകാല പദ്ധതിക്കുള്ള നിര്‍ദേശങ്ങളും വൈദ്യുതി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കെഎസ്ഇബി ഡയറക്ടര്‍മാര്‍ വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
പ്രതിദിനം 4800 മെഗാവാട്ട് പ്രതീക്ഷിച്ച സ്ഥാനത്ത് പീക്ക് സമയത്തെ ആവശ്യകത 5400 മെഗാവാട്ടായി ഉയർന്നതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി എൻജിനീയർമാരുടെ സംഘടന വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ ലഭ്യത വെറും 4200 മെഗാവാട്ട് മാത്രമാണ്. അതായത് 1200 മുതൽ 1300 മെഗാവാട്ട് വരെയുള്ള വൻ പ്രതിദിന കമ്മിയാണ് സംസ്ഥാനം നേരിടുന്നത്. നിലവിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് 800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാകുന്നത്. ബാക്കി വരുന്ന 500 മെഗാവാട്ടിന്റെ കുറവ് 25 മിനിറ്റ് വരെയുള്ള ലോഡ് ഷെഡ്ഡിംഗിലൂടെയാണ് നിലവിൽ കെഎസ്ഇബി നിയന്ത്രിക്കുന്നത്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. എൽനിനോയും ചൂടും മൂലം പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 20 ശതമാനമാണ് വർധനയുണ്ടായത്.
പ്രതിസന്ധി മറികടക്കാൻ അസോസിയേഷൻ അടിയന്തര പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇടുക്കിയിലെ ജനറേറ്റിങ് മെഷീനുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി ജലവൈദ്യുതി ഉല്‍പ്പാദനം വർധിപ്പിക്കണം. കോഴിക്കോട്, ബ്രഹ്മപുരം ഡീസൽ നിലയങ്ങൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കുക. മറ്റു സംസ്ഥാനങ്ങൾക്ക് നൽകാനുള്ള 350 മെഗാവാട്ട് സ്വാപ്പ് വൈദ്യുതി തിരികെ നൽകുന്നത് അടുത്ത കാലവർഷത്തിലേക്ക് മാറ്റുകയോ ഓഫ്-പീക്ക് സമയത്തേക്ക് ക്രമീകരിക്കുകയോ ചെയ്യുക എന്നിങ്ങനെയാണ് പരിഹാര നിര്‍ദേശങ്ങള്‍.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ദീർഘകാല പദ്ധതികളും അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നു. 2026 നവംബർ-ഡിസംബർ മാസങ്ങളിലായി സംസ്ഥാനത്തെ 10 ലക്ഷം സാധാരണ ഫാനുകൾ ഊർജക്ഷമതയുള്ള ബിഎല്‍ഡിസി ഫാനുകളാക്കി മാറ്റണം. ഇതുവഴി 42 മെഗാവാട്ട് വൈദ്യുതി വരെ ലാഭിക്കാൻ കഴിയുമെന്നാണ് നിഗമനം. പഴയ എ.സി, ഫ്രിഡ്ജ് എന്നിവ മാറ്റാൻ പൊതുജനങ്ങൾക്ക് സബ്‌സിഡി നൽകണം. 12 മെഗാവാട്ടിന്റെ മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക. 2027ഓടെ സബ്‌സ്റ്റേഷനുകളിൽ ഒരു മെഗാവാട്ട് ശേഷിയുള്ള ബിഇഎസ്എസ് (ബാറ്ററി സ്റ്റോറേജ്) യൂണിറ്റുകൾ സ്ഥാപിക്കുക. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കായി ഡ്രോൺ സർവേ നടത്തി 2031ഓടെ നിർമാണം ആരംഭിച്ച് 2036ഓടെ കമ്മീഷൻ ചെയ്യുക.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ പൊതുജനങ്ങളുടെ സഹകരണവും കെഎസ്ഇബി ആവശ്യപ്പെടുന്നു. വൈകിട്ട് ആറു മുതല്‍ രാത്രി 12 വരെ എ.സി, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, പമ്പുകൾ എന്നിവയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പകൽ സമയത്തേക്ക് മാറ്റണമെന്നും കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങള്‍.