
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മറുപടിയുമായി കെ.ടി. ജലീല്‍. പി.കെ. ഫിറോസ് തന്റെ ആരോപണങ്ങള്‍ ഒന്നും തന്നെ തള്ളിയിട്ടില്ലെന്നും കേരള രാഷ്ട്രീയത്തിലെ മായാവിയാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു. മുസ്ലീം ലീഗ് രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. മൂന്ന് നാല് ദിവസമായി മറുപടി കിട്ടിയില്ല.
ഇന്ന് പി.കെ. ഫിറോസ് മറുപടി നല്‍കിയിരിക്കുന്നു. താന്‍ ഉയര്‍ത്തിയ ഒരു ആരോപണവും തള്ളിപ്പറഞ്ഞിട്ടില്ല. അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ പി.കെ. ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണ്? എത്ര എക്‌സ്‌പോര്‍ട്ടുകള്‍ സെയില്‍സ് മാനേജര്‍ എന്ന നിലയ്ക്ക് ഫിറോസ് നടത്തുന്നുണ്ട് എന്നും അത് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
'3 മാനേജര്‍ മാത്രമുള്ള കമ്പനിയാണിത്. ഒരു ഓഫീസില്‍ തൂപ്പുകാര്‍ എങ്കിലും വേണമല്ലോ. അതും ചെയ്യുന്നത് മാനേജര്‍മാരാണോ ? ഒരുപാട് രാജ്യങ്ങളില്‍ വിസ ഉണ്ടെന്നാണ് പറയുന്നത്. പി.കെ. ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവിയാണ്. കുമ്പിടി എന്ന് പറഞ്ഞാല്‍ ചെറുതായിപ്പോകും,' കെ.ടി. ജലീല്‍ ആരോപിച്ചു.
മുസ്ലിം ലീഗിലെ എല്ലാ നേതാക്കള്‍ക്കും ജോബ് വിസ ഉണ്ടോ എന്നും കെടി ജലീല്‍ ചോദിച്ചു. സിഎച്ച് മുഹമ്മദ് കോയക്ക് ഫിറോസിനെ പോലെ സാമര്‍ത്ഥ്യം ഇല്ലായിരുന്നു, സിഎച്ചിന് ഒന്നും അറിയില്ല. സിഎച്ച് അല്ല ഫിറോസിന്റെ രാഷ്ട്രീയ ഗുരു എന്ന് മനസ്സിലായെന്നും കെടി ജലീല്‍ പറഞ്ഞു.
തനിക്ക് ഒരു ജോലി ഉണ്ടായിരുന്നു. താന്‍ ഒരു കോളേജ് അധ്യാപകനായിരുന്നു. തെരഞ്ഞെടുപ്പ് നോമിനേഷന്‍ പേപ്പറില്‍ ഫിറോസ് അഭിഭാഷകന്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ബിസിനസ്മാന്‍ എന്ന് നല്‍കിയിട്ടില്ല. 47 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറഞ്ഞത്. ആകെ വരുമാനം 3,98324 എന്നാണ് ഇന്‍കം സ്റ്റാറ്റസില്‍ കൊടുത്തതെന്നും കെടി ജലീല്‍ പറഞ്ഞു.
കൊപ്പത്തെ ബിസിനസ് തന്റേതാണെന്ന് സമ്മതിച്ചു. എന്തുകൊണ്ടാണ് അത് സ്വന്തം പേരില്‍ തുടങ്ങാത്തത് എന്നും കെടി ജലീല്‍ ചോദിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ.ടി. ജലീല്‍ ഗുരുതരമായ ആരോപണങ്ങളാണ് പി.കെ. ഫിറോസിനെതിരെ ഉന്നയിക്കുന്നത്.