വേനൽ കടുക്കുന്നു: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: വേനൽകാലത്തിന്റെ കാഠിന്യം ഏറുന്നത് പരിഗണിച്ച് സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12.00 മണി മുതൽ 3.00 മണി വരെ നിർബന്ധിത വിശ്രമവേളയായിരിക്കും.
വെയിലത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയാനാണ് ലേബർ കമ്മിഷണറേറ്റിന്റെ അടിയന്തര നടപടി. രാവിലെ 7.00 നും വൈകുന്നേരം 7.00 നും ഇടയിലുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. മെയ് 20 വരെയാണ് പുതിയ സമയക്രമം ബാധകമാവുകയെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ അറിയിച്ചു.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കും.
സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മലയോര മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
