
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജില്ലയില്‍ ഭരണം നിലനിർത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ സിപിഐഎം -എസ്‌ഡിപിഐ രഹസ്യ ബന്ധ ആരോപണം അടക്കം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്തനംതിട്ട നഗരത്തിന്റെ മുഖച്ഛായ തന്നെ മാറിയെന്നാണ് സിപിഐഎം നേതൃത്വം നൽകുന്ന ഭരണസമിതിയുടെ അവകാശവാദം. നഗരസഭയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഹാപ്പിനസ് പാർക്ക്, ടൗൺ സ്ക്വയർ, സ്മാർട്ട് അങ്കണവാടികള്‍ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത പദ്ധതികള്‍ ഉയർത്തിക്കാട്ടുകയാണ് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന്‍. മാലിന്യ സംസ്കരണത്തിൽ അടക്കം നിരവധി അംഗീകാരങ്ങൾ മുൻസിപ്പാലിറ്റിക്ക് ലഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ അവതരിപ്പിക്കാൻ ധനകാര്യ കമ്മീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തുവെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.
എന്നാൽ, ജലക്ഷാമം ഉൾപ്പെടെ പരിഹരിക്കപ്പെടാത്ത അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്ത നഗരങ്ങളിൽ ഒന്ന് പത്തനംതിട്ട ആണെന്നും ജില്ലാ ആശുപത്രിക്ക് പോലും ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഷ്ട്രീയമായി സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാൻ എസ്‌ഡിപിഐയുമായി രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണവും കടുപ്പിക്കുകയാണ്. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് എൽഡിഎഫിന് പിന്തുണ നൽകിയ ആമിന ഹൈദരാലി എസ്ഡിപിഐ പ്രവർത്തകയാണെന്നു കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് സിപിഐഎമ്മും സ്വതന്ത്ര അംഗങ്ങളും. ഒരു കുറവും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ കോൺഗ്രസ് ഉയർത്തുന്നതെന്ന് എന്നാണ് ആക്ഷേപം. സിപിഐഎം-എസ്‌ഡിപിഐ ബന്ധമെന്ന കോൺഗ്രസ് ആരോപണത്തിനു പിന്നാലെയാണ് പത്തനംതിട്ട മുനിസിപ്പാലിറ്റി വാർത്തകളിൽ നിറഞ്ഞത്. ഇത് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ചർച്ചയാകുന്നത്.