തിരുവനന്തപുരം: എ. കെ. ബാലന്റെ വിവാദപ്രസ്താവനയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴാണ് ബാലനെ തള്ളിപ്പറഞ്ഞത്. "എ.കെ ബാലന്റെ പരാമർശം നിരുത്തരവാദപരം. സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകുകയായിരുന്നു പാർട്ടി അതിനെ തള്ളിക്കളയുന്നു. " അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
വിവാദ പരാമർശത്തിൽ എ.കെ. ബാലനെ വിമർശിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ നടത്തുന്ന പ്രസ്താവനയിൽ ജാഗ്രത വേണം. നേരത്തെയും നേതാക്കൾ നടത്തിയ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകൾ തിരിച്ചടിയായെന്നും . ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം എ.കെ.ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് എതിരായ എ.കെ. ബാലൻ്റെ പ്രസ്താവനയെ പിന്തുണച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തത്. എതിർക്കുന്നത് വർഗീയതയെയാണ് ഏതെങ്കിലും മത വിഭാഗത്തെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് വന്നാൽ ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം എന്നും, ജമാഅത്തെ ഇസ്ലാമി വന്നാൽ മാറാട് ആവർത്തിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു. വിവാദ പരാമർശത്തിൽ എ.കെ. ബാലനെതിരെ നിയമനടപടി സ്വീകരിച്ചാണ് ജമഅത്തെ ഇസ്ലാമി പ്രതികരിച്ചത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലന് വക്കീൽ നോട്ടീസ് അയയ്ക്കുകയായിരുന്നു.