

RRTS മണ്ടൻ തീരുമാനമാണെന്ന ഇ.ശ്രീധരൻ്റെ പരാമർശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ ഇ. ശ്രീധരൻ എന്നായിരുന്നു പരിഹാസം. കെ-റെയിൽ വേണ്ടന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലാണ്. അതിൽ രാഷ്ട്രീയം ഉണ്ട്. കേരളത്തിൻ്റെ കെ റെയിൽ വേണ്ട, ശ്രീധരൻ്റെ അതിവേഗപാത മതിയെന്നാണ് സതീശൻ പറയുന്നത്. ഇതാണ് ഇരട്ടത്താപ്പ്. ശ്രീധരൻ്റേതാണെങ്കിൽ അത് നടക്കട്ടെ. നമുക്ക് അതിവേഗത്തിലുള്ള റെയിൽ വേണമെന്നേ ഉള്ളുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ബജറ്റ് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളം മുന്നേറുമെന്ന നിശ്ചയദാർഢ്യത്തിൻ്റെ സാക്ഷ്യപത്രമാണ് ബജറ്റ്. എല്ലാ ജനവിഭാഗങ്ങൾക്കും ബജറ്റിൽ കരുതലുണ്ട്. ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഞങ്ങള് തന്നെയല്ലെ വരാൻ പോകുന്നത്. ബജറ്റിലെ നിർദേശങ്ങൾ ഞങ്ങൾ നടപ്പാക്കും. അമിത ആത്മവിശ്വാസമല്ല; നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല. കഴിഞ്ഞ ബജറ്റ് ബഡായി ബജറ്റെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടതുപക്ഷ ബദൽ എന്താണെന്ന് പ്രതിപക്ഷത്തിന് മനസിലാകില്ല. ഒരു വികസനവും നടത്താൻ അനുവദിക്കില്ലെന്നാണ് യുഡിഎഫ് -ബിജെപി നിലപാട്. 10 കൊല്ലത്തിൽ ഇതുവരെ പ്രതിപക്ഷ നേതാവ് എഴുതികൊടുത്ത് നിയമസഭയിൽ ഒരു അഴിമതിയും ഉന്നയിച്ചിട്ടില്ലെന്നും ഒരു യുഡിഎഫ് നേതാവ് പറഞ്ഞത് അത് വി.ഡി. സതീശൻ്റെ കഴിവു കേടാണെന്നും എം.വിഗോവിന്ദൻ പരിഹസിച്ചു.