

തിരുവനന്തപുരം: എക്സിറ്റ് പോളുകളിൽ പ്രവചിച്ചതിനേക്കാൾ കുടുതൽ സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ഈമാസം 10,11 തീയതികളിൽ പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും എം.എ. ബേബി പറഞ്ഞു. ഈ മാസം ആറിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സിറ്റ് പോളുകളിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഫലം ഉണ്ടാകും. ഊഹാ പോഹങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം മുമ്പ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഭരണ തുടർച്ച പറഞ്ഞിരുന്നു. പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റ് അന്ന് കിട്ടി. അതുകൊണ്ട് തന്നെ ഇത്തവണ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തു വർഷം നീണ്ടുനിന്ന ഇടത് ഭരണത്തിന് വിരാമമിട്ട് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം. ഏപ്രിൽ 9ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന സർവേ ഫലങ്ങളിൽ മിക്കതും യുഡിഎഫിന് വിജയസാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും, എൽഡിഎഫുമായി കടുത്ത പോരാട്ടമാണ് നടന്നിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകില്ലെന്നാണ് പ്രവചനങ്ങൾ. 2016ലും 2021ലും വിജയിച്ച് തുടർച്ചയായി പത്തു വർഷം ഭരണം നിലനിർത്തിയ എൽഡിഎഫിന് ഇത്തവണ തിരിച്ചടി നേരിടുമെന്ന് വ്യക്തമാക്കുന്നതാണ് സർവേകൾ.