

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ നിയമ സഹായം തേടി മധുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു. കേസിൽ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കുടുംബം അദ്ദേഹത്തെ സന്ദർശിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്നും തുടർനടപടികൾക്ക് അനുകൂലമായ നിയമസഹായം ഉണ്ടാകുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി അവർ പറഞ്ഞു. സുപ്രീം കോടതിയിൽ അഭിഭാഷകനെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹായവും സർക്കാർ ചെയ്യുമെന്ന് ഉറപ്പ് നൽകിയതായി മധുവിൻ്റെ സഹോദരി പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സുപ്രീംകോടതി സീനിയർ വക്കീലിനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമായി ആശയവിനിമയം നടത്തണമെന്നും മുഖ്യമന്ത്രിയോട് പറഞ്ഞു.
കേസിൻ്റെ തുടർനടപടികൾ നിരീക്ഷിക്കാൻ ഐ.സി. ബാലകൃഷ്ണൻ, വി.പി. സജീന്ദ്രൻ എന്നി എംഎൽഎമാരെ മുഖ്യമന്ത്രി നിയോഗിച്ചു. 2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ 34കാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്.
ഭക്ഷണസാധനങ്ങളായ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേർ അടങ്ങുന്ന സംഘം മധുവിനെ മർദിച്ച് കൊലപ്പെടുത്തിയത്. പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മധു മരിച്ചിരുന്നു.