തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മകൻ. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്ക്ളിന് എതിരെയാണ് ആരോപണം. ജോസിൽ നിന്നും അമ്മയ്ക്ക് ദുരനുഭവം ഉണ്ടായി. ജോസ് ഫ്രാങ്ക്ളിൻ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നെന്നും മരിച്ച വീട്ടമ്മയുടെ മകൻ രാഹുൽ പറയുന്നു.
ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിച്ചിരുന്നില്ല എന്നാണ് വീട്ടമ്മ കത്തിൽ കുറിച്ചിരിക്കുന്നത്. അനിയത്തിക്കും തനിക്കുമായി അമ്മ രണ്ട് കത്തുകൾ എഴുതിയിരുന്നെന്ന് മകൻ രാഹുൽ പറയുന്നു. മരണ ശേഷമുള്ള കടങ്ങൾ തീർക്കണമെന്നും അവനെ വെറുതെ വിടരുതെന്നും കത്തിൽ പറയുന്നത്. ജോസ് ഫ്രാങ്ക്ളിൻ്റെ അടുത്ത് പല സഹായത്തിനുമായി പോയിരുന്നു. രാത്രി സമയങ്ങളിൽ ഫോൺ ചെയ്യുകയും വീട്ടിൽ വരികയും ചെയ്തിട്ടുണ്ട്.
"അമ്മയ്ക്ക് ജോസിൽ നിന്നും ഒരിക്കൽ ദുരനുഭവം ഉണ്ടായിരുന്നു. ഇത് എന്നോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. ജോസ് ഫ്രാങ്ക്ളിൻ നിരന്തരമായി ശല്യപ്പെടുത്തിരിയുന്നു. രാത്രി വൈകിയും ഫോൺ ചെയ്ത് ശല്യപ്പെടുത്തി. വാഹനത്തിൽ വീടിന് മുന്നിലെത്തി ഹോണടിക്കുമായിരുന്നു. ജോസ് കടയിലെത്തുമ്പോൾ 'അമ്മ പരിഭ്രാന്തയാകുമായിരുന്നു," മകൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിതയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ് ലീക്ക് ആയാണ് മരണമെന്നായിരുന്നു സംശയം. എന്നാൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോറൻസിക് നടത്തിയ പരിശോധനയിൽ ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ജോസ് ഫ്രാങ്ക്ളിന് എതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളാണുള്ളത്.