

കോഴിക്കോട്: കുടകിലെ തഡിയൻഡമോൾ എന്ന മലയുടെ താഴ്വാരത്ത് കുടുങ്ങിയ ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ വീട്ടിൽ പിറന്നത് ആനന്ദക്കണ്ണീരിൻ്റെ നിമിഷങ്ങൾ. തിരച്ചിൽ സംഘം കണ്ടെത്തിയതിന് പിന്നാലെ ശരണ്യ വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതയാണെന്നും ആരോഗ്യവതിയാണെന്നും അറിയിക്കുകയായിരുന്നു.
മകളെ എത്രയും വേഗം വീട്ടിലേക്ക് കൂട്ടി വരാൻ കഴിയണേയെന്നാണ് താൻ പ്രാർഥിച്ചിരുന്നതെന്ന് കണ്ണീരോടെ ശരണ്യയുടെ അമ്മ പറഞ്ഞു. മോൾ വേഗം തിരിച്ചുവരട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛൻ പറഞ്ഞു.
"ആറ് മണിക്ക് ശേഷമാണ് ശരണ്യയെ കിട്ടിയെന്ന് വിളിച്ചു പറഞ്ഞത്. ഞാൻ എവിടെയാണെങ്കിലും തിരിച്ചെത്തും അമ്മേയെന്ന് ശരണ്യ പറയാറുണ്ട്. എൻ്റെ മനസിൽ ഉറച്ച ധൈര്യം എന്നും ഉണ്ടായിരുന്നു. ഇങ്ങനെ തന്നെ എന്നും ഉണ്ടാകട്ടെ. അഞ്ച് വർഷത്തിന് മേലെയായി ശരണ്യ ട്രെക്കിങ്ങിന് സ്ഥിരമായി പോകാറുണ്ട്," അമ്മ ന്യൂസ് മലയാളത്തിനോട് പറഞ്ഞു.
താൻ ആരോഗ്യവതിയാണ് എന്നും ചാർജ് തീർന്ന് ഫോൺ ഓഫായി പോയതോടെ മറ്റുള്ളവരെ ബന്ധപ്പെടാൻ തടസം നേരിട്ടെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. "കയ്യിൽ ഉണ്ടായിരുന്നത് അര ലിറ്റർ വെള്ളം മാത്രമായിരുന്നു. തിരിച്ചുവരാനുള്ള വഴി അറിയില്ലായിരുന്നു. വഴിയും ദുർഘടമായിരുന്നു. പലയിടത്തും വഴുക്കൽ ഉണ്ടായിരുന്നു. ഞാൻ ആരോഗ്യവതിയാണ്," ശരണ്യ പറഞ്ഞു.
എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ രണ്ടാം തീയതി ഉച്ചയോടെയാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണ് ശരണ്യ വ്യാഴാഴ്ച കുടകിൽ എത്തിയത്. ട്രക്കിങ്ങിനിടെ വഴി തെറ്റിയെന്ന് അറിയിക്കുന്ന ശരണ്യയുടെ സന്ദേശം ഉച്ചയ്ക്ക് രണ്ടിന് ലഭിച്ചതായി ഹോം സ്‌റ്റേ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.