വയനാട്: എൽഡിഎഫും യുഡിഎഫും മാറി മാറി ഭരണം നടത്തിയ മാനന്തവാടി നഗരസഭയിൽ ഇത്തവണയും രണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും. 2015ൽ നഗരസഭയായി ഉയർത്തിയ മാനന്തവാടിയിൽ വാർഡ് വിഭജനത്തോടെ വാർഡുകളുടെ എണ്ണം 37 ആകും. 2015ലെ ആദ്യ തെരഞ്ഞെടുപ്പിൽ 20 സീറ്റ് നേടി എൽഡിഎഫും 2020 ൽ 20 സീറ്റ് നേടി യുഡിഎഫും ഭരണത്തിലെത്തി.
നഗരസഭയായി ഉയർത്തിയതിനുശേഷം തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ഉറപ്പാക്കാനും, നഗരസഭാ കാര്യാലയം നിർമിക്കാനും കഴിഞ്ഞുവെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. 2015 മുതലുള്ള യുഡിഎഫിൻ്റെ വികസന പ്രവർത്തനങ്ങൾ ഓരോന്നും എണ്ണി പറഞ്ഞുകൊണ്ടാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധി നഗരസഭാ കാര്യാലയം ഉദ്‌ഘാടനം ചെയ്തത്. എന്നാൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടും നഗരസഭയ്ക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. പദ്ധതികൾ പലതും അഴിമതിയാണെന്നും എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. വസ്തുതകൾ മനസിലാക്കി ജനം ഇത്തവണ എൽഡിഎഫിനെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഇടത് ക്യാമ്പിനുള്ളത്.
എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുമ്പോൾ ഇത്തവണ കളം പിടിക്കാൻ സാധിക്കുമെന്നപ്രതീക്ഷ ബിജെപിയും വച്ചുപുലർത്തുന്നുണ്ട്. നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപെടുന്ന ഈ തെരഞ്ഞെടുപ്പിൽ 3 മുന്നണികളും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തത്തോടെ വാശിയേറിയ പോരാട്ടത്തിനാണ് മാനന്തവാടി ഒരുങ്ങുന്നത്.