

പാലക്കാട്: വാളയാർ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയമെന്ന് മന്ത്രി എം.ബി. രാജേഷ്. രാം നാരയൺ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ഇത് വെറും ആൾക്കൂട്ട കൊലയല്ലെന്നും പിന്നിൽ ആർഎസ്എസ് തന്നെയാണെന്നും മന്ത്രി ആരോപിച്ചു.
അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകർ അടങ്ങുന്ന സംഘമാണ് രാം നാരയണിനെ വിചാരണ നടത്തി ക്രൂരമായി ആക്രമിച്ചതെന്ന് എം.ബി. രാജേഷ് ആരോപിച്ചു. ബംഗ്ലാദേശി എന്ന ചാപ്പ കുത്തൽ വംശീയ രാഷ്ട്രീയത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. സംഘപരിവാർ രാജ്യമാകെ പടർത്തി കൊണ്ടിരിക്കുന്ന വംശീയ, വർഗീയ രാഷ്ട്രീയത്തിന്റെ ഇരയാണ് രാം നാരായൺ. ആൾകൂട്ട കൊല എന്ന് മാധ്യമങ്ങൾ ഉൾപ്പടെ പറയുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികൾക്ക് സിപിഐഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്ര മാത്രം ആഘോഷം ഉണ്ടാകുമായിരുന്നെന്നും എം.ബി. രാജേഷ് ചോദിച്ചു. രണ്ടു സിപിഐഎം പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ കൂടിയാണ് പിടിയിലായത്. പിടിയിലായവരുടെ രാഷ്ട്രീയവും ക്രിമിനൽ പശ്ചാത്തലവും വ്യക്തമായിട്ടും വിദ്വേഷ രാഷ്ട്രീയം മറച്ചുവെക്കാനാണ് ശ്രമം നടക്കുന്നത്. പ്രകടമായ രാഷ്ട്രീയ ബന്ധം പുറത്തുവന്നിട്ടും മറച്ചുവയ്ക്കുന്നത് നിർഭാഗ്യകരമാണ്. സർക്കാർ രാം നാരായണൻ്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.