

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 ന് പുതുക്കിയ വില നിലവിൽ വരും. നാലു രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന് അംഗീകാരം നൽകും.
ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം 4 രൂപ വർധിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ 8 പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷവും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ബോർഡ് യോഗം ചേർന്ന് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു.
പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.
കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധനവ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർധിപ്പിക്കൽ നടപടികളിലേക്ക് മിൽമ കടക്കുന്നത്. ശേഷം നിയോഗിച്ച മൂന്നംഗ പഠന സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ വർധന.
ഇതോടെ ലിറ്ററിന് മിൽമ പാലിൻ്റെ വില 56 രൂപയാകും. പാലിന് വില വർധിക്കുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും.