തിരുവനന്തപുരം: കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർക്കട്ട് വരില്ലെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകനം യോഗം നാളെ ചേരുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയത്. വൈദ്യുതി ആവശ്യകത ആദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 112.52 ദശലക്ഷമായി. 5933 മെഗാ വാട്ടായിരുന്നു ഏപ്രിൽ 14ലെ വൈദ്യുതി ആവശ്യകത. 112.16 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയായിരുന്നു കേരളം ഉപയോഗിച്ചത്.
വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന. ചൂടുകൂടിയ സാഹചര്യത്തിൽ എസി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടുന്നതിന് കാരണം.