

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർ വിഷയത്തിൽ കെ. മുരളീധരന് മറുപടിയുമായി മന്ത്രി ആർ. ബിന്ദു. പരാതി മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞത് സാങ്കേതികത്വം അല്ല. ഭരണസംവിധാനത്തിന്റെ പുറത്തുള്ള ആളാണ് മുഖ്യമന്ത്രിയുടെ മകൾ. പരാതി പറയേണ്ടിയിരുന്നത് മുഖ്യമന്ത്രിയോടാണെന്നും ആർ. ബിന്ദു വിശദീകരിച്ചു. മന്ത്രിസഭയിൽ ഉള്ള ഒരു മന്ത്രിയാണ് ഗണേഷ് കുമാർ. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് അറിയിച്ചിട്ട് പോലും ഒരു നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. മന്ത്രി ആർ. ബിന്ദു പറഞ്ഞത് മുഖ്യമന്ത്രിയുടെ മകളെയല്ല മുഖ്യമന്ത്രിയെ വിളിച്ചാണ് പരാതി പറയേണ്ടത് എന്നാണ്. ഈ പ്രസ്താവന ദൗർഭാഗ്യകരമാണ്. മന്ത്രിയെ ഒരു നിമിഷം പോലും ക്യാബിനറ്റിൽ വച്ചുകൊണ്ടിരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗണേഷ് കുമാറിന്റെ ഭാര്യ പരസ്യമായി പ്രതികരിക്കുന്നത് ഇത് രണ്ടാം തവണയാണെന്നും ഇത് വ്യക്തിപരമല്ലെന്നും കെ. മുരളീധരനും പറഞ്ഞു. വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കാണിക്കുന്നത് തോന്നിവാസമാണ്. ഇത്തരമൊരു വ്യക്തിയെയാണ് വീണ്ടും സ്ഥാനാർഥിയാക്കാൻ പോകുന്നതെന്നും മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.
2011 മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗണേഷിന്റെ അച്ഛൻ അടക്കം ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. ഉപദ്രവിക്കും തോറും വീണ്ടും കല്യാണം കഴിക്കുന്ന ആളുകൾ പൊതുരംഗത്തിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ഇവരെ സംരക്ഷിക്കുന്ന സംവിധാനം വേണമോ എന്ന് എല്ലാവരും ചിന്തിക്കണം. അരുതാത്തത് കണ്ടു എന്നാണ് മന്ത്രിയുടെ ഭാര്യ പറഞ്ഞത്. മുഖ്യമന്ത്രി എങ്ങനെയാണ് വിഷയം കൈകാര്യം ചെയ്യുന്നത് എന്ന് തങ്ങൾ നോക്കുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.