തിരുവനന്തപുരം: പ്രധാന അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി. അസംബ്ലി സമയത്ത് കുട്ടിയെ ഉപദ്രവിച്ചു എന്നാണ് അറിഞ്ഞത്. കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കാൻ പാടില്ല. കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതലയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിക്കാനിടയായ സംഭവം. കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ എച്ച്.എം. അശോകൻ മർദിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി. അസംബ്ലി കഴിഞ്ഞതിന് പിന്നാലെ അധ്യാപകന്‍ മർദിക്കുകയായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
അതേസമയം, എസ്‌സിഇആർടി കൈ പുസ്തകത്തിലുണ്ടായ പിഴവിനെ പറ്റിയും മന്ത്രി സംസാരിച്ചു. പുസ്തകത്തിൽ ചരിത്രപരമായ പിശക് സംഭവിച്ചിട്ടുണ്ട്. കരടിലാണെങ്കിൽ പോലും തെറ്റ് വരാൻ പാടില്ലാത്തതാണ്. ഈ ഭാഗം രചിച്ച അധ്യാപകരെ പാഠപുസ്തക സമിതിയിൽ നിന്നും ഡിബാർ ചെയ്തുവെന്നും മന്ത്രി അറിയിച്ചു.