

കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിൻ്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളത്.
ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു മന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത്.എന്നാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ വിലയിരുത്തിയിരുന്നു. തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം.