

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നേരത്തെ പ്രഖ്യാപിച്ച മിന്നൽ മാജിക് മദ്യം ഉടൻ പുറത്തിറങ്ങിയേക്കില്ല. വിശദമായ പഠനത്തിന് ശേഷം തുടർ നടപടി മതിയെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു. എക്സൈസ് മന്ത്രി എം. ലിജു, എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു എന്നിവർ പാലക്കാട് ഉള്ള മേനോൻപാറ പ്ലാൻ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിന് ശേഷം മാത്രമാകും നിർമാണ അനുമതി നൽകുകയെന്നാണ് വിവരം.
യുഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തിന് അനുസരിച്ചായിരിക്കും മിന്നൽ മാജിക് വിപണിയിൽ പുറത്തിറങ്ങുന്ന കാര്യത്തിൽ തീരുമാനമാവുക. നേരത്തെ മുൻ എൽഡി സർക്കാരാണ് ബ്രാൻഡി ഇനത്തിൽ മിന്നൽ മാജിക് എന്ന പേരിൽ മദ്യം വിപണിയിലിറക്കാൻ തീരുമാനിച്ചത്. മലബാർ ഡിസ്റ്റിലറീസാണ് മിന്നൽ മാജിക് വിപണിയിലിറക്കാനിരുന്നത്.
നേരത്തെ മലബാർ മിസ്റ്ററി എന്ന പേരാണ് മദ്യത്തിന് ഇടാൻ നിശ്ചയിച്ചിരുന്നു. പിന്നീട് ഇത് മിന്നൽ മാജിക് എന്നാക്കി മാറ്റുകയായിരുന്നു. മിന്നൽ മാജിക് അര ലിറ്റർ ബോട്ടിലാകും ആദ്യം വിപണിയിലെത്തുകയെന്നായിരുന്നു മുൻ സർക്കാർ പറഞ്ഞിരുന്നത്.
സർക്കാർ മദ്യമായ ജവാൻ പോലെ തന്നെ താരതമ്യേന വില കുറഞ്ഞതാകും പുതിയ മദ്യമെന്നും വ്യക്തമാക്കിയിരുന്നു. മദ്യത്തിന് പേര് നൽകാൻ പൊതുജനങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചതും കോടതി വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് വകുപ്പ് തന്നെ മിന്നൽ മാജിക് എന്ന പേര് നിർദേശിച്ചത്. പിന്നാലെയാണ് തെരഞ്ഞെടുപ്പിന് മുൻപായി മദ്യത്തിൻ്റെ നിർമാണോദ്ഘാടനം അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചത്.