

മലപ്പുറം: കെഎസ്ബിയിലും മാവേലി സ്റ്റോറുകളിലും താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ലെറ്റർ പാഡിൽ കത്ത് നൽകിയ നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് വിവാദത്തിൽ. പോത്ത്കല്ല്, എടക്കര മാവേലി സ്റ്റോറുകളിലേക്ക് നിയമിക്കേണ്ട എട്ട് പേരുടെ വിവരങ്ങൾ സപ്ലൈകോ മാനേജർക്കും, വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് നാല് പേരെയും നിയമിക്കാൻ ആവശ്യപ്പെട്ട് നിലമ്പൂർ എക്സിക്യൂട്ടീവ് എഞ്ചീനീയർക്കുമാണ് കത്ത് നൽകിയത്.
പേരും തസ്തികയും ഉൾപ്പെടുന്ന പട്ടികയാണ് എംഎൽഎ നൽകിയത്. ഒപ്പം എംഎൽഎയുടെ ലെറ്റർ പാഡിൽ ശുപാർശക്കത്തുമുണ്ട്. രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൂടുതൽ വേതനം ലഭിക്കുന്ന ഒരു തസ്തികയിലേക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിൻ്റെ ഭാര്യയും പട്ടികയിലുണ്ട്.
പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരെ പിരിച്ച് വിട്ട് ഇഷ്ടക്കാരെ ഈ രണ്ട് സ്ഥാപനങ്ങളിലും എംഎൽഎ തിരുകി കയറ്റാനുള്ള നീക്കമാണ് നടത്തുന്നത്. ഇൻ്റർവ്യൂ പോലും നടത്താതെയാണ് അണിയറ നീക്കം നടക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ നടക്കേണ്ട ഫയൽ നീക്കത്തിലാണ് എംഎൽഎയുടെ ഇടപെടൽ.