
ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ പുതിയ പുസ്തകം മദര്‍ മേരി കംസ് ടു മി എറണാകുളത്ത് പ്രകാശനം ചെയ്തു. അമ്മ മേരി റോയിയുമായുള്ള അരുന്ധതി റോയിയുടെ സങ്കീര്‍ണമായ ബന്ധം പറയുന്ന ഓര്‍മക്കുറിപ്പാണ് പുസ്തകം. കേരളത്തിലെ കുട്ടിക്കാലം മുതല്‍ ഡല്‍ഹിയിലെ നിലവിലുള്ള ജീവിതം വരെയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022-ല്‍ അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഓര്‍മക്കുറിപ്പ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു താനെന്ന് അരുന്ധതി റോയ് പറഞ്ഞു.
ഗാസയില്‍ പട്ടിണിയാല്‍ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അതു തടയാന്‍ കഴിയാത്തവിധം നിസ്സഹായരാണ് നമ്മളെന്നതില്‍ ലജ്ജിക്കാം. ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഉമര്‍ ഖാലിദിന് ഒരിക്കല്‍ കൂടി ഹൈക്കോടതി ജാമ്യം നിഷേധിച്ചുകഴിഞ്ഞു. എന്റെ പല സുഹൃത്തുക്കളും 5 വര്‍ഷമായി തടവിലാണ്'. അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പായ മദര്‍ മേരി കംസ് ടു മി പുസ്തക പ്രകാശന വേദിയിലും തന്റെ രാഷ്ട്രീയവും നിലപാടുകളും അരുന്ധതി റോയ് ഉറക്കെ പ്രഖ്യാപിച്ചു.
''ഞാനിഷ്ടപ്പെടുന്ന ഏതാണ്ടെല്ലാവരും ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ സര്‍ക്കാരിനിതൊരു സുരക്ഷാ ഭീഷണിയായേക്കാം'' എന്ന അരുന്ധതി റോയുടെ വാക്കുകളെ കയ്യടികളോടും ചൂളം വിളികളോടും കൂടി ആരാധകര്‍ സ്വീകരിച്ചു.
ആകാംക്ഷയും ആവേശവും നിറഞ്ഞു നില്‍ക്കുമ്പോഴും പരിപൂര്‍ണ്ണ നിശബ്ദരായി കാത്തിരുന്ന പ്രിയപ്പെട്ടവരുടെ മുമ്പില്‍ പുസ്തകത്തിലെ ആദ്യ അധ്യായം 'ഗാങ്സ്റ്റര്‍' അരുന്ധതി റോയ് വായിച്ചു.
അരുന്ധതിയെ 'സു' എന്നു വിളിക്കുന്ന, തിരികെ അരുന്ധതി കുട്ടപ്പന്‍ എന്നു വിളിക്കുന്ന അരുന്ധതിയുടെ പ്രിയപ്പെട്ട സഹോദരന്‍ ലളിത് റോയ് സെന്റ് തെരേസാസ് കോളജിലെ മദര്‍ മേരി ഹാളില്‍, മദര്‍ മേരി കംസ് ടു മി എന്ന വരികളുള്ള ഗാനം ആലപിച്ച് പ്രകാശന കര്‍മത്തിന് വേദിയൊരുക്കി.
വഴികാട്ടിയായതിന് നന്ദി എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കെ.ആര്‍. മീര പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ അരുന്ധതി റോയ് എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുന്നുണ്ടെന്നും, അരുന്ധതി അവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നതുകൊണ്ടാണിതെന്നും കെ.ആര്‍. മീര കൂട്ടിച്ചേര്‍ത്തു.
പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫും വൈസ് പ്രസിഡന്റുമായ മാനസി സുബ്രഹ്‌മണ്യം, രവി ഡിസി, എന്നിവര്‍ പ്രസംഗിച്ചു. കലാസാംസ്‌കാരിക രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖ ചടങ്ങില്‍ പങ്കെടുത്തു.