
എറണാകുളം: അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട സഭാ കോടതിയിലെ കേസിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനും, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും, എറണാകുളത്തെ വിമതവിഭാഗത്തിനും കനത്ത തിരിച്ചടി. സ്പെഷ്യൽ ട്രൈബ്യൂണലിൻ്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ അപേക്ഷ സിറോ മലബാർ സഭ ഉന്നത അധികാര കോടതി തള്ളി. സ്പെഷ്യൽ ട്രൈബ്യൂണൽ നടപടി തുടർന്നാൽ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെയും കാനോനിക നടപടി ഉണ്ടാവും. ഇത് ഒഴിവാക്കാൻ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല ആർച്ച് ബിഷപ്പ് പാംപ്ലാനി രാജിവെച്ചേക്കും.
കനത്ത തിരിച്ചടിയാണ് സിറോ മലബാർ സഭയിലെ വിമതവിഭാഗത്തിന് നേരിട്ടിരിക്കുന്നത്. സ്പെഷ്യൽ ട്രൈബ്യൂണൽ പിരിച്ചുവിടണം എന്നതടക്കമുള്ള ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ ആവശ്യങ്ങളെല്ലാം സീറോ മലബാർ സഭ ഉന്നത അധികാര കോടതി തള്ളിക്കളഞ്ഞു. സ്പെഷ്യൽ ട്രൈബ്യൂണലിന് തടസങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ഫാദർ വർഗീസ് മണവാളനെ പൗരോഹിത്യ പദവിയിൽ നിന്നും ഒഴിവാക്കാതിരിക്കാൻ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് കഴിയില്ല. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ തർക്കം ഉടലെടുക്കും, നടപടിയെടുത്തില്ലെങ്കിൽ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത സ്ഥാനം പോലും തുലാസിലാകും. വത്തിക്കാൻ ട്രൈബ്യൂണൽ നേരിട്ട് സമീപിച്ചാൽ മേജർ ആർച്ച് ബിഷപ്പിനും കടുത്ത നടപടികളെ അഭിമുഖീകരിക്കേണ്ടി വരും. ഇതോടെ കുർബാന തർക്കം വീണ്ടും ചൂട് പിടിക്കുമെന്ന് ഉറപ്പായി.
സ്പെഷ്യൽ ട്രൈബ്യൂണൽ ജഡ്ജിമാരായ ഫാദർ ജെയിംസ് പാമ്പാറ സി എം ഐ, ഫാദർ ജോസഫ് മാറാട്ടിൽ, ഫാദർ ജോയി പള്ളിക്കര എന്നിവരെ കേട്ടതിനു ശേഷം സീറോ മലബാർ സഭയുടെ പരമോന്നത കോടതിയുടെ തലവനായ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് ഒ എസ് ബി ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാനും നടപടിയെടുക്കാനുമായാണ് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ബിഷപ്പ് ബോസ്കോ പുത്തൂർ സ്പെഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കുകയും ഫാദർ വർഗീസ് മണവാളൻ ഫാദർ തോട്ടങ്കര എന്നിവർക്കെതിരായ കേസുകൾ ട്രൈബ്യൂണലിലേക്ക് വിടുകയും ചെയ്തത്. ഇതിൽ ഫാദർ വർഗീസ് മണവാളനെതിരായ വിചാരണ നടപടികൾ പൂർത്തിയാവുകയും ഇയാളെ വൈദികവൃത്തിയിൽ നിന്നും പുറത്താക്കാൻ ട്രൈബ്യൂണൽ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇതിനിടെ അതിരൂപതയുടെ ഭരണം വത്തിക്കാൻ തിരികെ മേജർ ആർച്ച് ബിഷപ്പിന് കൈമാറുകയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുകയും ചെയ്തു.
തുടർന്ന് മേജർ ആർച്ച് ബിഷപ്പിനെ വികാരിയായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ആയ ജോസഫ് പാമ്പ്ലാനി എറണാകുളം അങ്കമാലിയിൽ ചുമതലയെടുത്തു. തുടർന്ന് വിമതരുമായി നടന്ന ധാരണ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയ്ക്കായുള്ള സ്പെഷ്യൽ ട്രൈബ്യൂണൽ പിരിച്ചുവിടാമെന്നാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അറിവോടെ പാംപ്ലാനി ഉറപ്പ് നൽകിയത്.എന്നാൽ ഫാദർ ജെയിംസ് പാമ്പാറ മുഖ്യ ജഡ്ജിയായി പ്രവർത്തിക്കുന്ന സ്പെഷ്യൽ ട്രൈബ്യൂണൽ നടപടികളുമായി മുൻപോട്ടു പോയി. ഫാദർ വർഗീസ് മണവാളനെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ നടപടിയെടുക്കാൻ ട്രൈബ്യൂണൽതീരുമാനിച്ചു.
സിനഡിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഒരു ഉത്തരവ് സ്പെഷ്യൽ ട്രൈബ്യൂണലിൽ നിന്ന് വന്നാൽ അത് ജോസഫ് പാമ്പ്ലാനിയുടെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് സ്ഥാനത്തെ പോലും ബാധിക്കുമായിരുന്നു. ഇതോടെയാണ് സ്പെഷ്യൽ ട്രൈബ്യൂണലിനെതിരെ സീറോ മലബാർ സഭയുടെ പരമോന്നത കോടതിയെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സമീപിച്ചത്. സീറോ മലബാർ സഭ ഉന്നത കോടതി ട്രൈബ്യൂണലിനോട് പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെ തങ്ങൾ വിജയിച്ചുവെന്ന് വിമതവിഭാഗവും മാർ പാംപ്ലാനിയും പ്രഖ്യാപിച്ചു. എന്നാൽ ഇല്ലാത്ത അധികാരവുമായി വരരുതെന്ന് കാട്ടി സ്പെഷ്യൽ ട്രൈബ്യൂണൽ സീറോ മലബാർ സഭ ഉന്നത കോടതിക്ക് അന്നേ മറുപടി നൽകിയിരുന്നു.