
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കം പേറിക്കൊണ്ടുതന്നെ ബാധിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുണ്ട് മേപ്പാടിയിലും കല്‍പ്പറ്റയിലും. അത്തരത്തില്‍ ഒരാളാണ് ചൂരല്‍മല സ്വദേശി ഉസ്മാന്‍ ബാപ്പു. ഉരുള്‍പൊട്ടലില്‍ മീറ്ററുകളോളം ഒഴുകിപ്പോയ ഉസ്മാന് ഇത് രണ്ടാം ജന്മമാണ്. ജനശബ്ദം ജനകീയ സമിതിയുടെ കണ്‍വീനറായ ഉസ്മാന്‍ ബാപ്പു ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ചാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.
മേപ്പാടി ഹൈസ്‌കൂളിന് തൊട്ട് മുന്‍പിലാണ് ഉസ്മാന്‍ ബാപ്പുവും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച പുഞ്ചിരിമട്ടം എന്ന ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ചൂരല്‍മല സ്‌കൂള്‍ റോഡിലായിരുന്നു ഉസ്മാന്‍ ബാപ്പുവിന്റെ വീട്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുമ്പോള്‍ ഭാര്യയും മക്കളും ഉള്‍പ്പെടെ 7 പേര്‍ വീട്ടിലുണ്ടായിരുന്നു. ഉരുള്‍ വെള്ളത്തില്‍ മീറ്ററുകളോളം ഒഴുകിപ്പോയ ഉസ്മാന്‍ ഭീതി വിട്ടുമാറാതെയാണ് ഇന്നും അപകടം ഓര്‍ത്തെടുക്കുന്നത്.
അപകടത്തില്‍ കുടുംബത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും കാര്യമായി തന്നെ പരിക്കേറ്റിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്നും വിഭിന്നമായി ഏറെ വൈകിയാണ് ചികിത്സക്കായുള്ള സഹായ ധനം ലഭിക്കുന്നത്. ദിനബത്തയായി ലഭിക്കുന്ന പണം ചികിത്സക്ക് പോലും തികയാത്ത അവസ്ഥയാണ്.
നിലവില്‍ ഉസ്മാന്‍ ബാപ്പുവും കുടുംബവും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ 8 പേരടങ്ങുന്ന വലിയ കുടുംബത്തിന് ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീട്ടില്‍ താമസിക്കുക എന്നത് പ്രയോഗികമല്ലെന്ന് ഉസ്മാന്‍ ബാപ്പു പറയുന്നു.
സര്‍ക്കാരിന്റെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട 402 കുടുംബങ്ങളില്‍ 104 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പിലെ വീട് വേണ്ട എന്നറിയിച്ച് 15 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. സന്നദ്ധ സംഘടനകളുടെ വീടുകള്‍ കൈപ്പറ്റുന്നവര്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കിയത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണം എന്ന ആവശ്യവും ഉസ്മാന്‍ ബാപ്പു മുന്നോട്ട് വെക്കുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കം ഉസ്മാന്‍ ബാപ്പുവിനെ മാനസികവും ശരീരികവുമായി ഏറെ തളര്‍ത്തിയിരുന്നു. ഇപ്പോഴും വലിയ ആള്‍ക്കൂട്ടവും ശക്തിയായി പെയ്യുന്ന മഴയും അറിയാതൊരു ഭീതി ഉള്ളില്‍ നിറക്കുന്നുണ്ട്.