കോഴിക്കോട്: ലിൻ്റോ ജോസഫ് എംഎൽഎക്ക് എതിരായ അധിക്ഷേപത്തിനെതിരെ മുസ്ലീം ലീഗ്. നടന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യമായ പ്രവർത്തിയെന്ന് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.കെ. കാസിം. അവഹേളന കമൻ്റ് എഴുതിയ ആൾ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കി, നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ പാർട്ടി മുൻകയ്യെടുക്കും. എന്നാൽ ഇത് ലീഗുകാരനാണോ എന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ലെന്നും സി.കെ. കാസിം ഫേസ്ബുക്കിൽ കുറിച്ചു.
സി.കെ. കാസിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പ്രിയപ്പെട്ട എം എൽ എ ശ്രീ ലിന്റോ ജോസഫിന് എതിരെ സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്ന പരാമർശം ഉണ്ടായതിനെ അങ്ങേയറ്റം ശക്തമായി അപലപിക്കുന്നു.
രാഷ്ട്രീയപരമായ വിമർശനങ്ങൾ ഏറ്റവും മാന്യമായ ഭാഷയിൽ നടത്തുന്നതാണ് കേരളത്തിന്റെ മഹനീയ പാരമ്പര്യം.
ഇവിടെ സഹോദരൻ, ലിന്റൊക്കെതിരെ ഉണ്ടായായിട്ടുള്ള ബോഡി ഷെയ്മിംഗ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യവുമായ പ്രവർത്തിയാണ്.
ഒരു ലീഗുകാരനാണ് ഇത്തരം പരാമർശം നടത്തിയത് എന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പോസ്റ്റുകളിൽ കണ്ടതിനെ തുടർന്ന് ഞങ്ങൾ പ്രസ്തുത ആളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. വ്യാജമായ പ്രൊഫൈലിൽ നിന്നാണ് പരാമർശം എന്നാണ് മനസിലാക്കുന്നത്.
ആയതിനാൽ നിയമവിദഗ്ധരുമായും സാങ്കേതിക വിദഗ്ധരുമായും ബന്ധപ്പെട്ട് ഇതിനായുള്ള ശ്രമം ഞങ്ങൾ തുടരുന്നുണ്ട്.
ഈ ആൾ പാർട്ടിയുമായി ബന്ധമുള്ള ആളാണന്ന് കണ്ടെത്താനായാൽ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യുന്നതിനും നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനും മുസ്ലിം ലീഗ് തന്നെ മുൻകയ്യെടുക്കും.
ഗവർമെന്റിന്റെ ഭാഗത്തു നിന്ന്, ഒരു എം എൽ എ ക്കെതിരെ, അതിലുപരി മനുഷ്യത്വത്തിനെതിരെ
ഉണ്ടായിട്ടുള്ള ഈ ഗുരുതരമായ കടന്നാക്രമണത്തിനെതിരെ എത്രയും പെട്ടന്ന് കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രതിയെ കണ്ടെത്തി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുകയാണ്.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള ഇത്തരം ഫെയ്ക്ക് കമൻ്റുകളിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സർക്കാറും പോലീസും ശ്രമിക്കാതിരിക്കുന്നതാണ് വ്യാജപ്രചരണങ്ങളുടെ വ്യാപനത്തിനു കാരണം എന്നും ഓർമപ്പെടുതുന്നു.