എറണാകുളം: മൂവാറ്റുപുഴയിൽ ട്രാഫിക്ക് എൻഫോഴ്സ്മെൻ്റ് വനിതാ പോലീസ് ഉദ്യോഗസ്ഥ പെറ്റി കേസ് പിഴ തട്ടിയ കേസില്‍ സംശയത്തിലുള്ള രണ്ട് എസ്ഐമാരെ വീണ്ടും ചോദ്യം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സഹായം ചെയ്തതായി സംശയിക്കുന്ന രണ്ട് എസ്ഐമാരെയാണ് ചോദ്യം ചെയ്തത്. മുൻപ് ഇവരുടെ കൈയക്ഷരം പരിശോധിച്ചിരുന്നു. തുടർന്നാണ് ഇവരെ വീണ്ടും ചോദ്യം ചെയ്തത്.
ഏഴ് എസ്ഐമാർക്കും ഒരു ഡിവൈഎസ്‌പിക്കും എതിരെ വനിതാ സിപിഒ ശാന്തി കൃഷ്ണ നേരത്തെ കോടതിയില്‍ മൊഴി നൽകിയിരുന്നു. പണം തട്ടിയത് ഈ ഉദ്യോഗസ്ഥരാണെന്ന് വനിതാ സിപിഒ കോടതിയെ അറിയിച്ചിരുന്നു.
ബാങ്ക് രസീതുകൾ, ക്യാഷ് ബുക്ക് എന്നിവയിൽ കൃത്രിമം വരുത്തി പെറ്റി കേസ് പിഴയില്‍ ശാന്തി കൃഷ്ണ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൽ റൈറ്ററായിരുന്നു ശാന്തി കൃഷ്ണൻ. 16 ലക്ഷം രൂപയാണ് നാലു വർഷത്തിനിടെ ശാന്തി കൃഷ്ണൻ തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ ശാന്തിയെ എറണാകുളം റൂറൽ എസ്‌പി സസ്പെൻഡ് ചെയ്തിരുന്നു.