തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മതരാഷ്ട്ര വാദ സിദ്ധാന്തത്തിലേക്ക് നയിക്കുന്ന ശക്തികൾ ഏത് രാജ്യത്തിനും അപകടകരമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയ നയങ്ങളെ തുറന്നുകാട്ടുമ്പോൾ,വർഗീയവാദികൾ അത് മതവിമർശനം ആയാണ് അവതരിപ്പിക്കുന്നത്. വർഗീയതക്കെതിരായ പോരാട്ടത്തിൽ എല്ലാ വിശ്വാസികളും ഉൾച്ചേരണമെന്നും, എങ്കിലേ അതിനെ കീഴ്‌പ്പെടുത്താൻ ആകൂവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു വിഭാഗത്തിനെതിരാണെന്ന് വരുത്തി തീർക്കുന്നതുപോലെ ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിം വിഭാഗത്തിനെതിരാണെന്ന പൊതുബോധം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. വർഗീയതയ്ക്കെതിരായ വിശ്വാസികളുടെ പോരാട്ടം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഗൗരവമുള്ളതാണ്. ഗാന്ധിജിയും ഗോഡ്സെയും തമ്മിലുള്ള വ്യത്യാസമാണ് വിശ്വാസിയും വർഗീയവാദിയും തമ്മിലുള്ളത്. വർഗീയവാദികൾ യഥാർഥത്തിൽ വിശ്വാസികൾ അല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘടനയെ വേണ്ടിവന്നാൽ നിരോധിക്കും എന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ഉണ്ട്. ഇന്നത്തെ കൂട്ടുകെട്ടിന്റെ ശിൽപ്പിയായ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ രണ്ടാമൻ ആയിരുന്നെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരായ വിമർശനത്തെ മത വിമർശനമായി അവതരിപ്പിക്കുന്നെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.