ഇഡി പുതിയ കഥകള്‍ രചിക്കുന്നു; പിണറായിയോ റിയാസോ അല്ല, പാര്‍ട്ടിയാണ് അവരുടെ ലക്ഷ്യം: എം.വി. ഗോവിന്ദന്‍

പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് ഇഡിയുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും എം.വി. ഗോവിന്ദന്‍
എം.വി. ഗോവിന്ദന്‍
എം.വി. ഗോവിന്ദന്‍Source: News Malayalam 24x7
Published on
Updated on

ഇഡിയുടെ ലക്ഷ്യം പിണറായി വിജയനോ, പി.എ. മുഹമ്മദ് റിയാസോ അല്ല പാര്‍ട്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് ഇഡിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇത് പിണറായിക്കെതിരായ നീക്കമല്ല, പാര്‍ട്ടിയെ ലക്ഷ്യംവെച്ചുള്ള കടന്നാക്രമണമാണ്. വ്യക്തിയല്ല അവരുടെ ലക്ഷ്യം പാര്‍ട്ടിയാണ്. അതിനായി അവര്‍ പുതിയ കഥ രചിക്കുകയാണ്. ഇതിന്റെ ഉദേശ്യം വ്യക്തമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യം മുതലേ ഈ നീക്കത്തെ കുറിച്ച് സിപിഐഎം പറഞ്ഞിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നു എന്നതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങാതെ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുന്നവരെ വശത്താക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു. അതുവഴി ഒപ്പം നടത്താൻ കഴിയുമോ എന്ന പരീക്ഷണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് ഇഡിയുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ആദ്യം മുതലേ ഈ നീക്കത്തെ കുറിച്ച് സിപിഐഎം പറഞ്ഞിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നു എന്നതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി വിജയനെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. അത് പിണറായിക്കെതിരായ നീക്കമല്ല, പാര്‍ട്ടിയെ ലക്ഷ്യംവെച്ചുള്ള കടന്നാക്രമണമാണ്. വ്യക്തിയല്ല, അവരുടെ ലക്ഷ്യം പാര്‍ട്ടിയാണ്. കേരളം കൈവശം കൊണ്ടുവരുന്നതിന് അവരുടെ ഉന്നം ഇടതുപക്ഷ പാര്‍ട്ടിയാണ്.

സിഎംആര്‍എല്ലില്‍നിന്ന് കിട്ടിയെന്നു പറയുന്ന കുറിപ്പില്‍ നിരവധി പേരുകളുണ്ട്. അതില്‍ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പണം പറ്റിയെന്ന് സമ്മതിച്ചതുമാണ്. എന്നാല്‍ വീണ മാത്രമാണ് നിയമാനുസൃതം സേവനത്തിനായി തുക സ്വീകരിച്ചത്. അതിനുള്ള നികുതി ഉള്‍പ്പെടെ അടച്ചാണ് അത് കൈപ്പറ്റിയത്. എന്നാല്‍, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വാങ്ങിയത് നിയമാനുസൃതമല്ല. ഇത് ജനങ്ങള്‍ തിരിച്ചറിയും. എക്സാലോജിക് കമ്പനിയുമായുള്ള ഇടപാട് എന്നതു മാറ്റി പുതിയ കഥ ചമയ്ക്കുകയാണ് ഇഡി. റെഡ് ബുക്ക് ഉണ്ട് എന്നത് ശുദ്ധ കളവാണ്. ഇതിന്റെ ഉദേശ്യം വ്യക്തമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. അത് വലതുപക്ഷ അജണ്ടയാണ്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ രാഷ്ടീയമായി നേരിടും.

എം.വി. ഗോവിന്ദന്‍
ഷാപ്പിന് ദൂരപരിധി 400 മീറ്റര്‍, തമ്പ്രാക്കളുടെ ബാറിന് 50 മീറ്റര്‍... അതെന്ത് ന്യായം? പിണറായി ഭരണത്തെ വിമര്‍ശിച്ച് ബിനോയ് വിശ്വം

വീണയെ ഇഡി ചോദ്യം ചെയ്ത സന്ദര്‍ഭത്തില്‍, ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല, ഇപ്പോള്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പുതിയ കഥ രചിക്കുകയാണ്. ബേപ്പൂര്‍ എംഎല്‍എ റിയാസിന്റെ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പുതിയ കഥ. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടാക്കിയ ഗ്രൂപ്പിനെയാണ് ഹവാല ഇടപാട് ഗ്രൂപ്പായി പ്രചരിപ്പിച്ചത്. എന്നാല്‍ അതിലെ ചാറ്റ് ഉള്‍പ്പെടെ പുറത്തുവന്നപ്പോള്‍, മറുപടികളില്ല. തെറ്റായ വാര്‍ത്തകള്‍, മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. അതിനായി ഇഡി ഗൂഢാലോചന നടത്തുന്നു.

അതിനിടെയാണ്, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മൊഴി പുറത്തുവന്നത്. അസുഖബാധിതനായി കിടക്കുമ്പോള്‍, അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ മൂന്ന് രേഖകളില്‍ ബലം പ്രയോഗിച്ച് കൈവിരല്‍ രേഖ പതിപ്പിച്ചു എന്നാണ് വെളിപ്പെടുത്തല്‍. ഇഡി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടിയുടെ സാംപിളാണ് ഇപ്പോള്‍ പറഞ്ഞത്. ഭീഷണിപ്പെടുത്തി മൊഴി എടുത്തുവെന്ന് സിഎംആര്‍എല്‍ സിഎഫ്‍ഒ സുരേഷ് കുമാറും വെളിപ്പെടുത്തിയിട്ടുണ്ട്. ഇഡിയുടെ ഇത്തരം നീക്കത്തിനെതിരെ വിപുലമായ കാമ്പയിന്‍ നടത്തുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com