

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വലുത് തന്നെയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിൽ പറയുന്ന തെറ്റുകൾ തിരുത്താനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്. റിവ്യൂ റിപ്പോർട്ടിന്റെ കരട് രേഖ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ആഴത്തിലുള്ള പരിശോധനകൾ നടക്കും. പാർട്ടിയെ സംബന്ധിച്ച് ഒറ്റമൂലി ഇല്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചു തിരുത്തും. പാർട്ടിക്കുള്ളത് കൂട്ടായ ഉത്തരവാദിത്തമാണ്. വ്യക്തിപരമായ ദൗർബല്യങ്ങളെ അങ്ങനെ കാണും. സംഘടനാപരമായ ദൗർബല്യങ്ങളെ ആ നിലയ്ക്കും കൈകാര്യം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ന്യൂസ് മലയാളത്തിന്റെ ഹലോ മലയാളം പരിപാടിയിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പാർട്ടിക്കു പറ്റിയ ദൗർബല്യങ്ങൾക്കൊപ്പം സംഘടനാപരമായ പിഴവാണ് തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രസംഗത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചത്. പാര്‍ട്ടി സഖാക്കൾക്ക് പറ്റിയ പിഴവാണ് പിണറായി പറഞ്ഞത്. പാർട്ടി അംഗങ്ങൾ തന്നെ വോട്ട് മാറി ചെയ്തു എന്ന് കണ്ടെത്തിയതാണല്ലോ. അവരെ തിരുത്താനുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
പിണറായിക്കും കുടുംബത്തിനും എതിരായ കേസ് പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. രാഷ്ട്രീയ വേട്ടയാണ് എന്നതിൽ പാർട്ടിക്ക് സംശയം ഇല്ല. പിണറായിക്കും റിയാസിനും എതിരെ ശുദ്ധ അസംബന്ധം എഴുന്നള്ളിച്ചുള്ള പ്രചാരവേലയാണ് നടക്കുന്നത്. അതിനെ രാഷ്ട്രീയമായി നേരിടും. വിശാല സംസ്ഥാന കമ്മിറ്റിയെ ആ വിഷയത്തിൽ പിന്തുണ പ്രഖ്യാപനമായി കാണേണ്ടതില്ല. ഇഡിയുടെ കയ്യിൽ ഒരു തെളിവുമില്ല. എല്ലാം കള്ളമാണ്. റിയാസിനെതിരെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ബിജെപി ഗവണ്‍മെന്റിനെ പോലെ കേരളത്തിലെ യുഡിഎഫ് സർക്കാരിനെ ബിജെപിക്ക് ഉപയോഗിക്കാൻ പറ്റുന്നു. സിഎംആർഎൽ ഡയറിയിൽ രണ്ട് മന്ത്രിമാരുടെ പേരുണ്ട്. ഇതുവരെയും അവരത് നിഷേധിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.