തിരുവനന്തപുരം: മന്ത്രിസഭയിലെ രണ്ട് പേർ പണം വാങ്ങിയെന്ന് തെളിഞ്ഞിട്ടും ഇഡി അനങ്ങുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വീണയുടെ പിതാവായത് കൊണ്ട് മാത്രം പിണറായിക്ക് എതിരെ കേസെടുക്കാൻ നീക്കം. എല്ലാ അന്വേഷണങ്ങളോടും വീണ സഹകരിച്ചു. യുഡിഎഫ്- ബിജെപി ഡീൽ തെളിഞ്ഞെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയായിരുന്നു പ്രതികരണം.
ഇ.ഡിയുടെ മിന്നൽ നീക്കത്തിൽ പ്രതിരോധം തീർക്കുകയാണ് സിപിഐഎം. പിണറായി വിജയൻ്റെ കണ്ണൂരിലെയും തിരുവനന്തപുരത്തേയും വീടുകൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉള്ളവർ. പി. ജയരാജനും, എം.വി. ജയരാജനും, വി. ശിവൻകുട്ടിയും അടക്കമുള്ള നേതാക്കൾ സമരമുഖത്ത് ഉണ്ട്. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീടിന് മുന്നിലും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
ഇഡി ആയുധമാക്കിയുള്ള രാഷ്ട്രീയ വേട്ടയാണ് നടക്കുന്നതെന്ന് എം.വി. ജയരാജൻ പറഞ്ഞു. എല്ലാ പാർട്ടി ഘടകങ്ങളിലും പ്രതിഷേധങ്ങൾ നടക്കും. ഇന്ന് രാത്രി എല്ലാ ബ്രാഞ്ചുകളിലും പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും എം.വി. ജയരാജൻ പറഞ്ഞു.