
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ്. 140 മണ്ഡലങ്ങളിലുമായി ഓഗസ്റ്റ് 3, 4 തിയതികളിലായി സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ വിഭാഗങ്ങള്‍ ക്രിസ്തീയ വോട്ട് നേടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഈ മതവേട്ടയ്‌ക്കെതിരായി, മതസ്പര്‍ധ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനായുള്ള നിലപാടുകള്‍ക്കെതിരായി ശക്തമായി മുന്നോട്ട് വരണം,' എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ഉള്ളതുകൊണ്ടാണ് സംഘപരിവാര്‍ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ അവർക്ക് ഉള്ളിലുള്ള രാഷ്ട്രീയ ലക്ഷ്യം നേടാന്‍ സാധിക്കാത്തത്. ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെമ്പാടുമുള്ള മതനിരപേക്ഷ ഉള്ളടക്കമുള്ളവരും ഭരണഘടനയ്ക്കതെിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നവരും കന്യാസ്ത്രീകളെ ജയിലില്‍ അടച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടുള്ള സമീപനത്തിനെതിരായി ഒറ്റക്കെട്ടായി മുന്നോട്ട് വരണം.
ഇടതുപക്ഷ എംപിമാര്‍ ആഭ്യന്തര മന്ത്രിയെ തന്നെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ല എന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഛത്തീസ്ഗഡില്‍ ഇതിന് നേര്‍വിപരീതമായ സ്ഥിതിയാണ് ഉള്ളത്. ഇതിനെതിര പ്രതിഷേധ സമരമടക്കം സംഘടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് വരുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ നിലപാടും ഈ സമയം പരിശോധിച്ച് പോകേണ്ട ഒന്ന് തന്നെയാണ്. അങ്ങേയറ്റം പ്രതിഷേധാത്മകമായ നിലപാട് ആണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ പ്രധാനപ്പെട്ട പ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെ ഇതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവും രേഖപ്പെടുത്തുന്നതിനായി ഛത്തീസ്ഗഡില്‍ തയ്യാറായില്ല എന്നതും വളരെ ഗൗരവമായ പ്രശ്‌നമാണെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. മധുര എംപി സു വെങ്കിടേഷിനെതിരെ വധഭീഷണി മുഴക്കുകയാണ് സംഘപരിവാര്‍. പഹല്‍ഗാമിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയതിനാണ് ആക്രമണം എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ജാമ്യാപേക്ഷയില്‍ വിധിയ പറയാന്‍ നാളത്തേക്ക് മാറ്റി. എന്‍ഐഎ കോടതിയില്‍ വാദം പൂര്‍ത്തിയായി. അതേസമയം പ്രോസിക്യൂഷന്‍ കോടതിയില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനെതിരെ വാദിച്ചു.