

തൃശൂർ: വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തെറ്റ് തിരുത്തിയാൽ തിരിച്ച് വരാമെന്ന പ്രസ്താവന ചർച്ചയ്ക്ക് വഴിവച്ചതോടെ സജീവമായതോടെ പറഞ്ഞത് തിരുത്തിയും മറ്റ് വാദങ്ങൾ ഉന്നയിച്ചും എം.വി. ജയരാജൻ. വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും വർഗ വഞ്ചകർ തന്നെയാണ്. പാർട്ടിയെ വഞ്ചിച്ചിട്ടില്ല എങ്കിൽ ഇത് അവർക്കുള്ള അവസരമാണ്. തെറ്റ് തിരുത്തുമോ എന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്നും എം.വി. ജയരജാൻ പിന്നീട് പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തർ ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെ ആയിരുന്നു ജയരാജന്റെ പ്രതികരണം. എന്നാൽ തെറ്റ് തിരുത്തിയാൽ തിരിച്ച് വരാം എന്നത് പൊതു തത്വമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
''പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും. വർഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്''. അവരെ വിമർശിക്കുന്നത് തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വഞ്ചന അവർ ചെയ്തിട്ടില്ലെങ്കിൽ ഇതെല്ലാം അവർക്ക് അവസരമാണ്. മറുപടി പറയാതിരുന്നാൽ അവർ വഞ്ചനയാണ് ചെയ്തത് എന്ന് തെളിയിക്കുന്നതാണ്. ഗൗരിയമ്മ അടക്കമുള്ളവർ തെറ്റ് തിരുത്തിയത് കൊണ്ടാണ് അവർ അവസാന കാലത്താണ് എങ്കിലും പാർട്ടിയിൽ മടങ്ങി എത്തിയത്. അവരവരുടെ മണ്ഡലത്തിൽ അനുവദിച്ച കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കരുത് എന്ന് അവർ കത്തെഴുതുമോ എന്നും ഗോവിന്ദൻ ചോദിച്ചു.
അതേസമയം, താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് സിപിഐഎം നേതൃത്വത്തോട് വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. എന്താണ് അറിഞ്ഞാലേ തിരുത്താൻ കഴിയൂ. അച്ചടക്കനടപടിക്ക് കാരണമായ തെറ്റ് എന്തെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ല എന്നും യുഡിഎഫിന്റെ ഭാഗമായേ നിലപാട് എടുക്കാന്‍ കഴിയൂ എന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.വി. ജയരാജൻ്റെ ആദ്യത്തെ പ്രസ്താവന
തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്നായിരുന്നു എം.വി. ജയരാജൻ്റെ പ്രസ്താവന. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു. കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വർഗ വഞ്ചകൻ എന്ന് പറഞ്ഞത് പാർട്ടി ഭരണ ഘടനയിലുള്ള കാര്യമാണ്. അവർ നിലപാട് തിരുത്തിയാൽ വേണ്ടെന്ന് പറയില്ല. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് ഒരു കാരണം സ്ഥാനാർഥി നിർണയത്തിലെ പോരായ്മയാണ്. പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാൻ കഴിയില്ല. പയ്യന്നൂരിൽ മറ്റൊരാളെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ജയിക്കാമായിരുന്നു. പയ്യന്നൂർ എപ്പോളും ജയിക്കാവുന്ന മണ്ഡലമാണ്. തളിപ്പറമ്പ് ഇപ്പോൾ അങ്ങനെയല്ല. എസ്ഐആറിന് ശേഷം തളിപ്പറമ്പിൽ യുഡിഎഫ് മേൽക്കൈ ഉണ്ട്. എം.വി. ജയരാജൻ്റെ വാക്കുകൾ.