

ഖത്തർ: മുസ്ലീം ലീഗിൻ്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ ഖത്തർ ഓഫീസിൽ കോടികളുടെ കവർച്ച നടന്നതിൽ ദുരൂഹത. സംഭവം നടന്ന് ഒരു വർഷത്തോളമായിട്ടും പ്രതികളെ കണ്ടെത്താൻ ഭാരവാഹികൾ താൽപ്പര്യം കാണിക്കുന്നില്ലെന്ന് ആരോപിച്ച് അംഗങ്ങൾ രംഗത്തെത്തി.
കെഎംസിസി ഖത്തർ ഓഫീസിൽ സൂക്ഷിച്ച പണം തട്ടിയെടുക്കാൻ നാട്ടിൽ നിന്നും ക്വട്ടേഷൻ സംഘത്തെ എത്തിച്ചതായും ആരോപണമുണ്ട്. ഭാരവാഹികളുടെ നിസംഗതക്കെതിരെ പ്രതികരിച്ച മൂന്ന് പേരെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതിലും പ്രതിഷേധം ശക്തമാണ്.
2025 സെപ്തംബർ 17 നാണ് ഖത്തർ കെഎംസിസിയുടെ ഓഫീസിൽ കവർച്ച നടന്നത്. ഇവിടെ സൂക്ഷിച്ച കോടിക്കണക്കിന് രൂപ മോഷണം പോയി. എന്നാൽ ഒരു വർഷത്തോളമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രവാസികൾക്കായി കെഎംസിസി നടത്തുന്ന സ്നേഹ സുരക്ഷാ പദ്ധതിയുടെ പണമാണ് പ്രതികൾ കവർന്നെടുത്തത്.
25,000 അംഗങ്ങളുള്ള ഖത്തർ കെഎംസിസിയിൽ ഒരംഗം പ്രതിമാസം 20 റിയാൽ പദ്ധതിക്കായി നൽകണം. ഈ പണം ഓഫീസിൽ സൂക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയവരാണ് കവർച്ച നടത്തിയതെന്ന് അംഗങ്ങൾ പറയുന്നു. നാട്ടിൽ നിന്നും അഞ്ചംഗ സംഘത്തെ ഖത്തറിൽ എത്തിച്ചാണ് കവർച്ച നടത്തിയതെന്നും ആരോപണമുണ്ട്. ഭാരവാഹികളിൽ ചിലരുടെയെങ്കിലും പിന്തുണയില്ലാതെ കവർച്ച നടത്താനാവില്ലെന്നും അംഗങ്ങൾ പറയുന്നു.
ഇതിന് മുൻപും ഇവിടെ നിന്ന് പണം കടത്തിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. കോടികളുടെ കവർച്ച നടന്നിട്ടും എത്ര രൂപ നഷ്ടപ്പെട്ടുവെന്നോ, എത്ര പണം കൈവശമുണ്ടെന്നോ വ്യക്തമാക്കാൻ ഭാരവാഹികൾ തയ്യാറായായിട്ടില്ല. സംഭവത്തിൽ ഭാരവാഹികളെ ചോദ്യം ചെയ്ത മൂന്നുപേരെ സസ്പെൻഡ് ചെയ്തത് സംഘടനയിൽ ചർച്ചയായിട്ടുണ്ട്.
ഗഫൂർ പയ്യോളി, നാസിഫ്, ഷമീം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രവാസികൾ കഷ്ടപ്പെട്ട് നേടിയ വരുമാനത്തിൽ നിന്നും ഒരു പങ്ക് നൽകി ഉണ്ടാക്കിയ പണം, കെഎംസിസി ഓഫീസിൽ നിന്ന് കവർച്ച ചെയ്തിട്ടും മുസ്ലീം ലീഗ് ശക്തമായി ഇടപെടാത്തതും അംഗങ്ങളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.