തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിൻ്റെയും ബി. അശോകിൻ്റേയും സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം സസ്പെൻഷൻ പിൻവലിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഇരുവരുടെയും പുതിയ ചുമതലകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശമില്ല. എൻ. പ്രശാന്തും ബി. അശോകും പിണറായി സര്‍ക്കാരിൻ്റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ്.
എൻ. പ്രശാന്ത് ഒന്നര വർഷമായി സസ്പെൻഷനിലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ വിമർശിച്ചതിൻ്റെ പേരിലായിരുന്നു പ്രശാന്തിനെതിരെ നടപടിയെടുത്തത്. പിണറായി വിജയനെയും മുൻ സർക്കാരിൻ്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിൻ്റെ പേരിൽ കഴിഞ്ഞ മാസമാണ് അശോകിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.