

പിളർപ്പിന് പിന്നാലെ ഇടതുമുന്നണിയിലെ ചെറുപാർട്ടികളുമായി ചർച്ചയ്ക്ക് ഒരുങ്ങി എൻസിപി സെക്കുലർ. ചെറുപാർട്ടികളുമായുള്ള ലയനത്തിനാണ് നീക്കം. എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ്, മുക്കം മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. എൻസിപി ദേശീയ നേതൃത്വവുമായി പിളർന്നതിന് പിന്നാലെയാണ് നീക്കം.
എൻസിപി അഖിലേന്ത്യ പ്രസിഡൻ്റ് ശരദ് പവാർ പാർട്ടിയുടെ അടിസ്ഥാന നയ പ്രഖ്യാപനങ്ങളിൽ നിന്ന് വ്യത്യസ്ത സമീപനം സ്വീകരിച്ചതും സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി എൻഡിഎയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതുമാണ് ദേശീയ നേതൃത്വവുമായുള്ള പിളർപ്പിന് കാരണമെന്ന് എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് പറഞ്ഞു. ശരദ് പവാറിൻ്റെ ജന്മ നാട്ടിൽ പോലും ബിജെപി സ്ഥാനാർഥിക്കായി വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ബന്ധം വിച്ഛേദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എൻസിപി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കും. പാർട്ടിക്കകത്ത് പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായമുണ്ടാവും. എന്നാൽ രാഷ്ട്രീയ സമീപനത്തിൽ എല്ലാകാലത്തും ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. പിണറായിക്കെതിരായുള്ള ഇ.ടി അന്വേഷണത്തിൽ ശക്തമായ പ്രതിഷേധം നടത്താൻ ആലോചനയുള്ളതായും അദ്ദേഹം വ്യക്തമാക്കി.