തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ചതിൽ അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകും. ജൂലൈ ഒൻപതിന് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കളുടെ മൊഴിയെടുക്കാൻ കഴിയാത്തതിനാൽ, റിപ്പോർട്ട് ഇനിയും വൈകും. ഡിഎംഒ നേരിട്ട് ബന്ധുക്കളുടെ മൊഴി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ആശുപത്രി ഡോക്ടറമാരുടെയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ വീഴ്ച സംഭവിച്ചോ ഇല്ലയോ എന്ന് വ്യക്തമാകൂ.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാറാണ് ആശുപത്രി വരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നും ക്യൂവിൽ കാത്തുനിന്ന രാജേഷ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്നാണ് ആരോപണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു.