ചാലക്കുടി: ദിവസേന പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന തൃശൂർ - ചാലക്കുടി പാലത്തിന് ഗുരുതര ബലക്ഷയമെന്ന് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നടത്തിയ പരിശോധനയിൽ ബലക്ഷയം വ്യക്തമായതോടെ പാലം അടച്ചിടാനും അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു. ഇതിനോടകം ഗതാഗത കുരുക്ക് രൂക്ഷമായ ചാലക്കുടിയിൽ പാലം അടക്കുന്നത് കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക.
അരനൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള ചാലക്കുടി പാലത്തിന് ഗുരുതര ബലക്ഷയം ഉണ്ടെന്നാണ് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൾട്ടൻസി നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 1972 ൽ നിർമാണം പൂർത്തീകരിച്ച് തുറന്ന് നൽകിയ പാലത്തിന്റെ ബെയറിംഗുകൾക്കാണ് തകരാറെന്നും മുൻകാലങ്ങളിലും ഇതേ പ്രശ്നം ഉണ്ടായിരുന്നതായും NHAI അറിയിച്ചു. ആറ് മാസത്തിൽ ഒരിക്കൽ നടക്കുന്ന പരിശോധനയിൽ ബലക്ഷയം സ്ഥിരീകരിച്ചതോടെ ആണ് പാലം അടച്ചിടാനും വേഗത്തിൽ നിർമാണം ആരംഭിക്കാനും തീരുമാനിച്ചത്.
അറ്റകുറ്റപണികൾക്ക് ആവശ്യമായ ഒരു മാസം പാലം പൂർണമായും അടച്ചിടും. പുഴയ്ക്കു കുറുകെ എറണാകുളത്ത് നിന്നു തൃശൂരിലേക്കുള്ള ദിശയിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. ഈ സമയത്ത് ഇരുദിശകളിലേക്കുമുള്ള ഗതാഗതം കിഴക്കുവശത്തെ പുതിയ പാലത്തിലൂടെ തിരിച്ചു വിടാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ദേശീയപാത മീഡിയനുകൾ പൊളിച്ചുമാറ്റി റോഡ് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.
അതേസമയം ദേശീയപാതിയിൽ തന്നെ കൊരട്ടിയിൽ മേൽപാല നിർമാണവും ചിറങ്ങര, മുരിങ്ങുർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ചാലകുടിയിൽ വലിയ ഗതാഗതക്കുരുക്കാണ് നിലിവിൽ അനുഭവപ്പെടുന്നത്. ഇതിനു പുറമേ പാലം കൂടി അടക്കുന്നതോടെ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുമെന്നാണ് ചാലക്കുടി നിവാസികളുടെയും ദൈനംദിന യാത്രക്കാരുടെയും ആശങ്ക.