തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്ക് തിരിച്ചടിയായി വിഎസ്എസ്‌സി പരിശോധനാ ഫലം. യഥാര്‍ത്ഥ പാളികള്‍ മാറിയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. റിപ്പോർട്ടിലും ശാസ്ത്രജ്ഞരുടെ മൊഴികളിലും കേസിന് ബലം നൽകാത്ത വിവരങ്ങളാണ് ഉള്ളത്. റിപ്പോർട്ട് ഉൾപ്പെടുത്തി കുറ്റപത്രം നൽകുന്നതിൽ എസ്ഐടിക്ക് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
വിഎസ്എസ്‌സി റിപ്പോര്‍ട്ടിലെ വ്യക്തത കുറവാണ് കുറ്റപത്രം വൈകുന്നതിലെ പ്രധാന കാരണമെന്ന സൂചനയാണ് പുറത്തുവരുന്നത്. കേസിന് ആസ്പദമായ തെളിവായി വിഎസ്‌എസ്‌സി റിപ്പോര്‍ട്ട് പരിഗണിക്കാമോ എന്നതിലും വ്യക്തത വന്നിട്ടില്ല. ഇതോടെ ശബരിമലയിലെ സ്വര്‍ണക്കൊളള എങ്ങനെ എന്നതില്‍ അന്വേഷണ സംഘത്തിന് വ്യക്തത വരുത്താനും സാധിക്കുന്നില്ല.
പരിശോധനയ്ക്ക് വിധേയമാക്കിയത് ശബരിമലയിൽ നിന്നും മോഷണം പോയ സ്വർണമല്ലെന്ന് പ്രതിസ്ഥാനത്ത് ഉള്ളവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചാൽ, അഭിഭാഷകരുടെ വാദം തെറ്റാണ് എന്ന് വാദിക്കാനുള്ള തെളിവുകളൊന്നും വിഎസ്എസ്‌സിയുടെ പരിശോധനാ ഫലത്തിൽ നിന്നും പൂർണമായും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.