ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ കൈകഴുകി ദേശീയപാത അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമാണവും നടന്നിരുന്നില്ല എന്നാണ് എൻഎച്ച്എഐയുടെ ന്യായീകരണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് നിർദേശം നൽകിയിരുന്നു എന്നും ബിജുവും ഭാര്യയും അപകടത്തിൽ പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോൾ ആണന്നും ദേശീയപാത അതോററ്റി പ്രതികരിച്ചു. മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതവും കഴിഞ്ഞ ദിവസം രാവിലെ പത്ത് മണി മുതൽ നിർത്തിവച്ചിരുന്നുവെന്നും ദേശീയപാത അതോറിറ്റിയുടെ വിശദീകരണത്തിൽ പറയുന്നു.
അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച നെടുമ്പള്ളിക്കുടി ബിജുവിൻ്റെ മൃതദേഹം തറവാട്ടിലെത്തിച്ചു. തകർന്ന വീടിനുള്ളിൽ ബിജു മരണത്തോട് മല്ലടിച്ചത് ആറ് മണിക്കൂറോളം നേരമാണ്. കാലിന് ഗുരുതര പരിക്കേറ്റ ബിജുവിൻ്റെ ഭാര്യ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാതയുടെ നിർമാണപ്രവർത്തനം നടക്കുന്ന പ്രദേശത്ത് നിന്ന് മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. തറവാട്ട് വീട്ടിലേക്ക് മാറിയ ബിജുവും ഭാര്യയും ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ദുരന്തത്തിൻ്റെ ഇരകളായത്. മൂന്നാർ പാതയിൽ കൂമ്പൻപാറയിൽ ദേശീയപാത 85ൻ്റെ നിർമാണപ്രവർത്തികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. എട്ട് വീടുകൾ നിമിഷങ്ങൾ കൊണ്ട് മണ്ണിനടിയിലായി.